പാലാ നഗരസഭയിലെ ജോസഫ് ഗ്രൂപ്പ് അംഗമായ ജോസ് എടേട്ട് തന്റെ വാർഡിലെ അങ്കണവാടി ഇപ്പോൾ കാർ ഷെഡിലാണ് പ്രവർത്തിക്കുന്നതെന്നും ഇത് നഗരസഭയുടെ അധീനതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും നിരന്തരമായി ആവശ്യപ്പെട്ടു വരികയായിരുന്നു. എന്നാൽ ജോസ് കെ മാണിയുടെ നിർദ്ദേശം അനുസരിച്ചു ഒഴിഞ്ഞു കിടക്കുന്ന കെട്ടിടം വർക്കിങ് വിമൻസ് ഹോസ്റ്റലിനു നൽകുവാനും തീരുമാനിച്ചുള്ള ഹിഡൻ അജണ്ടയാണ് നടപ്പിലാക്കുന്നതെന്ന് ജോസ് ഇടേട്ട് ആരോപണം ഉന്നയിച്ചു.
എന്നാൽ ജോസ് കെ മാണിക്ക് ഈ വിഷയം അറിയുക പോലുമില്ലെന്നും അദ്ദേഹത്തെ ഈ വിഷയത്തിലേക്കു വലിച്ചിഴയ്ക്കരുതെന്നും ആന്റോ ജോസ് പടിഞ്ഞാറേക്കര പ്രസ്താവിക്കുകയും അതെ തുടർന്ന് ജോസ് കെ മാണി ഈ വിഷയത്തിൽ ഇടപെട്ടില്ലെന്ന് പിതാവിന്റെ കല്ലറയ്ക്കു മുൻപിൽ വച്ച് പറയാമോ എന്ന് ജോസ് ഇടേട്ട് ആവശ്യപ്പെടുകയുമായിരുന്നു.
ഈ വെല്ലുവിളി ആന്റോ ജോസ് ഏറ്റെടുത്തു. തുടർന്ന് പിതാവിന്റെ കല്ലറയിൽ ഇരുവരും തിങ്കളാഴ്ച എത്തിച്ചേർന്നു.
അതിനു ശേഷം അങ്കണവാടി പ്രശ്നത്തിൽ ജോസ് കെ മാണി ഇടപെട്ടിട്ടില്ലെന്നും അത് ജോസിനെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ആന്റോ പറയുകയും ജോസ് ഇടേട്ട് അത് സമ്മതിക്കുകയും ചെയ്തു.







