അതിരമ്പുഴ: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അലഞ്ഞുനടന്ന നായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയതായി പരാതി. പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ആരോ' എന്ന മൃഗസംരക്ഷണ സംഘടനയാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
സര്‍വകലാശാലയിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളുമാണ് കാമ്പസിനകത്തുള്ള നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കി വന്നിരുന്നത്. ഒരാഴ്ചയായി നായ്ക്കളെ ഓരോന്നായി കാണാതായി വന്നതോടെ അധ്യാപകരും വിദ്യാര്‍ഥികളും സംഘടനയുമായി ബന്ധപ്പെട്ടു.
നായ്ക്കളെ കുഴിച്ചിട്ട സ്ഥലം വിദ്യാര്‍ഥികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം പരിശോധിക്കണമെന്നും നായ്ക്കളുടെ ജഡം എടുത്ത് പോസ്റ്റ്മാര്‍ട്ടം നടത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം കാമ്പസിൽ തെരുവുനായ് ശല്യം രൂക്ഷമാണെന്നും പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മറ്റൊരു വിഭാഗം അധ്യാപകര്‍ രംഗത്തെത്തി.









