പാലാ: നിരവധി സംസ്ഥാന ബജറ്റുകളുടെ അവതാരകനായിരുന്ന മുൻ ധനകാര്യ മന്ത്രിയുടെ പദ്ധതികൾ തുടർന്നുകൊണ്ടും അധിക വകയിരുത്തലുകൾ നടത്തികൊണ്ടുമുള്ളതാണ് ധനകാര്യ മന്ത്രി ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്.
കെ.എം.മാണിയുടെ ജനക്ഷേമപദ്ധതികളായിരുന്ന റബ്ബർ വിലസ്ഥിരതാ ഫണ്ടും കാരുണ്യാ ചികിത്സാ പദ്ധതിക്കും 600 കോടി മാറ്റി വച്ചിരിക്കുകയാണ് സംസ്ഥാന ബജറ്റിൽ, കൂടാതെ കെ.എം.മാണി ഫൗണ്ടേഷന് ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാരിലെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും മാണി സ്മാരകത്തിനായി 5 കോടി അനുവദിച്ചിരുന്നുവെങ്കിലും ഉപയോഗിക്കപ്പെട്ടിരുന്നില്ല. ബജററിൽ കൂടുതൽ നവീന പദ്ധതികൾക്കായി പാലാ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും കൂടുതൽ തുക ലഭ്യമാക്കിയിരിക്കുന്നത് പ്രൊഫഷണൽ എംപ്ലോയ്മെൻ്റ് ആന്റ് സ്കിൽ ഡവലപ്മെൻ്റ് സെൻ്റ്റിനാണ്, 60 ലക്ഷം രൂപ വകയിരുത്തി. കെ.എം.മാണി വിഭാവനം ചെയ്ത് നിർമ്മാണം ആരംഭിക്കുകയും പിന്നീട് സാങ്കേതിക കാരണങ്ങളാൽ നിർത്തിവയ്ക്കുകയും ചെയ്ത മീനച്ചിലാറ്റിൽ അരുണാപുരം സെ.തോമസ് കോളജ് കടവിലെ മിനി ഡാം പദ്ധതിയുടെ പ്രാരംഭ നടപടികൾക്കായി 3 കോടി രൂപയും വകയിരുത്തപ്പെട്ടു. ഇവിടെ റഗുലേറ്റർ കം ബ്രിഡ്ജിനും നിർദ്ദേശമുണ്ട്.
സ്ഥലം ഏറ്റെടുപ്പു നടപടികൾ ആരംഭിച്ച ശേഷം തുടർ നടപടികൾ വൈകിയ പാലാ ഇൻഫോസിററിയും ബജറ്റിൽ ഇടം നേടി. പാലായിൽ റബ്ബർ അധിഷ്ഠിത വ്യവസായ പാർക്കിനും നിർദ്ദേശമുണ്ട്. മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്കൂളിൽ ആഡിറ്റോറിയത്തിന് 10 ലക്ഷം രൂപയും ലഭിച്ചു. മീനച്ചിൽ പഞ്ചായത്തിൽ ശുപാർശ ചെയ്തിട്ടുള്ള ഐ.ടി.ഐക്ക് കെട്ടിടത്തിനും പാലാ ജനറൽ ആശുപത്രിയിൽ കാത്ത് ലാബിനും ടോക്കൺ തുക ഉൾപ്പെടുത്തപ്പെട്ടു.
കൂടാതെ ഗ്രാമീണ റോഡുകൾ ബി.എം.& ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിനും ശുപാർശ ഉണ്ട്. നിരവധി പദ്ധതികൾക്ക് ബജറ്റിൽ തുക വകയിരുത്തിയ ധനകാര്യ വകുപ്പു മന്ത്രിയെ കേരള കോൺ (എം) നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് യോഗം സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.
യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ.കെ.അലക്സ് അദ്ധ്യക്ഷത വഹിച്ചു. ജോസ് ടോം, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, പെണ്ണമ്മ ജോസഫ്, റാണി ജോസ്, ബൈജു പുതിയിടത്തുചാലിൽ, ബെന്നി തെരുവത്ത്, ജയ്സൺമാന്തോട്ടം, ബൈജു കൊല്ലംപറമ്പിൽ, ജോസ്സുകുട്ടി പൂവേലി, ആൻ്റോ പടിഞ്ഞാറേക്കര, ജോർജ് വേരനാകുന്നേൽ, രാമചന്ദ്രൻ അള്ളുംപുറം, ഡോമിനിക് എലിപ്പുലിക്കാട്ട് എന്നിവർ പ്രസംഗിച്ചു. എൽ.ഡി.എഫ് ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതായി യോഗം ചൂണ്ടിക്കാട്ടി.
നഴ്സിംഗ് കോളജ് പാലായ്ക്ക് സാദ്ധ്യത: അനുകൂല സാഹചര്യങ്ങൾ പരിഗണിച്ചേക്കും
പാലാ: സർക്കാർ ആശുപത്രികളോട് അനുബന്ധിച്ച് നഴ്സിംഗ് കോളജുകൾ തുടങ്ങുവാനുള്ള തീരുമാനം പാലായ്ക്കും ഗുണം ചെയ്തേക്കും. കേന്ദ്രസർക്കാരും ബജറ്റിൽ നഴ്സിംഗ് കോളജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കെ.എം.മാണി സ്മാരക ജനറൽ ആശുപത്രിയിൽ 341 കിടക്ക സൗകര്യമാണ് ഉള്ളത്. മെഡിക്കൽ കോളജ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കിടക്ക സൗകര്യമുള്ള ജില്ലയിലെ എക സർക്കാർ ആശുപത്രിയാണ് പാലാ ജനറൽ ആശുപത്രി. ക്ലിനിക്കൽ സൗകര്യങ്ങൾക്ക് പുറമെ നിരവധി നവീനമായ പുതിയ കെട്ടിട സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ നിരവധിയായ സ്പെഷ്യാലിറ്റി ചികിത്സാ വിഭാഗങ്ങൾ ഉള്ളതും അനുകൂല സാഹചര്യമാണ് പാലായ്ക്ക് ഉള്ളത്.
കൂടുതൽ ക്യാൻസർ ചികിത്സാ സൗകര്യങ്ങൾ ആരംഭിക്കുമെന്നതും ഇപ്പോൾ ഓങ്കോളജി വിഭാഗമുള്ള പാലാ ജനറൽ ആശുപത്രിക്ക് മെച്ചമാകും. വളരെ തൊഴിൽ അവസരങ്ങൾ ഉള്ള നഴ്സിംഗ് വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്ന തീരുമാനം വൻതുക മുടക്കി സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കേണ്ടിവരുന്ന ആയിരക്കണക്കായ വിദ്യാർത്ഥികൾക്ക് ചുരുങ്ങിയ ഫീസ് നൽകി നഴ്സിംഗ് പഠിക്കുവാനുള്ള സൗകര്യമാണ് ലഭ്യമാകുന്നതെന്നും എല്ലാ ക്ലിനിക്കൽ സൗകര്യങ്ങളും ക്ലാസ്സ് മുറികൾ സജ്ജീകരിക്കുവാനുള്ള സൗകര്യങ്ങളും ഉള്ള പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ നഴ്സിംഗ് പഠനം ആരംഭിക്കുവാൻ അനുകൂല സാഹചര്യമാണ് ഉള്ളതെന്നും ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം പറഞ്ഞു.
ഇതിനായുള്ള സൗകര്യങ്ങൾ ചൂണ്ടിക്കാട്ടി നിർദ്ദേശം ആരോഗ്യ വകുപ്പിനും നഴ്സിംഗ് വിദ്യാഭ്യാസ ഏജൻസികളായ സിപാസ്, സീമാറ്റ് എന്നിവയ്ക്കും സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം വളരെ തൊഴിൽ അവസരങ്ങൾ ഉള്ള പരാമെഡിക്കൽ വിഭാഗത്തിലും പഠന സൗകര്യങ്ങൾ ഉണ്ടാവേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. പാലായിൽ നഴ്സിംഗ് കോളജ് സ്ഥാപിക്കുന്നതിനുള്ള സൗകര്യങ്ങൾ നിലവിലുണ്ടെന്നും ഇതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും ജോസ്.കെ.മാണി എം.പി അറിയിച്ചു.








