ന്യൂഡൽഹി: ഇന്ത്യയിലെ ട്വിറ്റർ ഓഫീസുകൾ പൂട്ടി. ട്വിറ്ററിന്റെ ഡൽഹി, മുംബൈ ഓഫീസുകളാണ് അടച്ചത്. ഈ ഓഫീസുകളിലെ ജീവനക്കാരോട് വീടുകളിൽ വെച്ച് ജോലി ചെയ്യാൻ കമ്പനി നിർദേശിച്ചതായാണ് വിവരം.
കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂടിയാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും പ്രതിസന്ധി നേരിടാൻ ആവശ്യമായ മുൻകരുതലുകൾ കമ്പനി സ്വീകരിച്ചു വരുന്നുണ്ടെന്നും നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു.
ഇതിനിടെ, ഇന്ത്യയിലെ ഓഫീസുകൾ അടക്കുമെന്ന വിവരങ്ങളുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ട്വിറ്ററിന്റെ ഇന്ത്യയിലെ രണ്ടിടങ്ങളിലെ ഓഫീസുകൾ അടച്ചത്. അതേസമയം ബെംഗളൂരുവിലുള്ള ഓഫീസ് നിലനിർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ വൻ തോതിൽ പിരിച്ചു വിടൽ നടപടികളടക്കം ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് മാത്രം 90 ശതമാനത്തിലേറെ ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകൾ.









