പ്രവിത്താനം മാർക്കറ്റ് ജംഗ്ഷനിൽ നിർമ്മിച്ച അംഗണവാടിക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചു. അങ്കണവാടി അടുത്ത വേനലിനു മുമ്പായി എയർകണ്ടീഷൻ ചെയ്യുമെന്നും ജനപ്രതിനിധികൾ അറിയിച്ചു.
നാട്ടുകാരുടെ സഹകരണത്തോടുകൂടി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കലിന്റെ നേതൃത്വത്തിലാണ് അംഗനവാടി വൈദ്യുതീകരണ നടപടികൾ നടന്നത്. കഴിഞ്ഞ ജനുവരി 29ന് ഉദ്ഘാടനം ചെയ്ത അങ്കണവാടിയിൽ പഞ്ചായത്ത് അധികൃതർ വൈദ്യുതി കണക്ഷന് വേണ്ട നടപടി സ്വീകരിക്കാത്തത് ഏറെ വിവാദമായിരുന്നു.
അങ്കണവാടി പി.ടി.എ.യും എ.എൽ.എം.എസ്.സി.യും നിരവധി തവണ നിവേദനം നൽകിയിട്ടും പഞ്ചായത്ത് അധികൃതർ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നാണ് ആരോപണം.
ഇതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ സമരം നടത്തുകയും ചെയ്തിരുന്നു. പഞ്ചായത്ത് പ്രസിഡണ്ടിനെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷയാക്കിയില്ല എന്ന കാരണം പറഞ്ഞാണ് പഞ്ചായത്ത് അങ്കണവാടിയോട് നിഷേധാത്മക നിലപാട് സ്വീകരിച്ചത്.
വെറും 25,000 രൂപ മാത്രമാണ് പഞ്ചായത്ത് അംഗനവാടിയുടെ നിർമ്മാണത്തിന് അനുവദിച്ചതെന്നും തുടക്കം മുതൽ നിർമ്മാണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന നടപടികളാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളിപ്ലാക്കലും നിർമ്മല ജിമ്മിയും പറഞ്ഞു.
വൈദ്യുതി കണക്ഷൻ ലഭിച്ച അങ്കണവാടിയിൽ എത്തിച്ചേർന്ന ജനപ്രതിനിധികളെ സന്തോഷ സൂചകമായി പൂച്ചെണ്ട് നൽകിയാണ് കുട്ടികൾ സ്വീകരിച്ചത്. അടുത്ത വേനലിനു മുമ്പ് അങ്കണവാടി ക്ലാസ് മുറികൾ എയർകണ്ടീഷൻ ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർമാരായ രാജേഷ് വാളിപ്ലാക്കലും നിർമ്മല ജിമ്മിയും പറഞ്ഞു.
വൈദ്യുതീകരിച്ച അങ്കണവാടിയുടെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ നിർമല ജിമ്മി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആനന്ദ് ചെറുവള്ളി, ബേബി തറപ്പേൽ, സക്കറിയാസ് ഐപ്പൻ പറമ്പികുന്നേൽ, സിന്ധു മോഹൻദാസ്, ഗോപി എം.എൻ, രാഖി രാജീവ്, സിന്റാ ജസ്റ്റിൻ,സിനി എൻ.ആർ തുടങ്ങിയവർ പ്രസംഗിച്ചു.






