നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. 14 കൺട്രോൾറൂമുകളിലും നോട്ടീസ് തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചു.
ഗതാഗത നിയമം ലംഘിച്ചത് ക്യാമറ കണ്ടെത്തിയെന്നും തുടർന്ന് ഇത്തരം നിയമ ലംഘനങ്ങൾ ഒഴിവാക്കണമെന്നുമുള്ള അഭ്യർഥനയാണ് നോട്ടീസിന്റെ ഉള്ളടക്കം. തത്കാലം വാഹനയുടമയുടെ മൊബൈൽനമ്പരിൽ മെസേജ് അയക്കില്ല. കുറ്റം ചുമത്തി പിഴയടയ്ക്കാനുള്ള ചലാൻ തയ്യാറാക്കുമ്പോൾ മാത്രമാണ് എസ്.എം.എസ്. അയക്കാൻ കഴിയുക.
20 മുതൽ പിഴയീടാക്കാനാണ് തീരുമാനം. ക്യാമറകൾ സ്ഥാപിച്ച ഭാഗങ്ങളിൽ ഗതാഗതനിയമലംഘനത്തിൽ വൻ കുറവുണ്ടായെന്ന റിപ്പോർട്ട് മോട്ടോർവാഹനവകുപ്പ് സർക്കാരിന് കൈമാറിയിട്ടുണ്ട്. ബ്ലാക്ക് സ്പോട്ടുകൾ അപകടവിമുക്തമാക്കാൻ ക്യാമറ നിരീക്ഷണത്തിലൂടെ കഴിയുമെന്നും വകുപ്പ് അവകാശപ്പെടുന്നു.
24 മണിക്കൂറും നിരത്തിലെ വാഹനങ്ങൾ നിരീക്ഷിക്കാൻ ക്യാമറയിലൂടെ കഴിയുമെന്നത് പോലീസിനും നേട്ടമാണ്. അപകടമുണ്ടാക്കിയശേഷം നിർത്താതെ പോകുന്ന വാഹനങ്ങൾ വേഗത്തിൽ കണ്ടെത്താനാകും.





