പ്രാഥമിക സഹകരണ സംഘങ്ങളിലേക്കും അർബൻ സഹകരണ ബാങ്കുകളിലേക്കുമുള്ള നിയമന രീതികൾ പരിഷ്കരിക്കാനും സുതാര്യമാക്കാനും നടപടി. ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്ന സംഘങ്ങളുടെ എണ്ണം നിജപ്പെടുത്തുകയും ചോദ്യഘടനയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും.
സംഘങ്ങളിൽ ഒഴിവു വന്നാൽ മൂന്നുമാസത്തിനകം സഹകരണ പരീക്ഷാ ബോർഡിൽ റിപ്പോർട്ട് ചെയ്യണം. മാറ്റങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി കേരള സഹകരണസംഘം ചട്ടങ്ങളിൽ ഭേദഗതികൾ നിർദേശിച്ചു ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.
ഉദ്യോഗാർഥിക്ക് എത്ര സഹകരണ സംഘങ്ങളിലേക്കും അപേക്ഷിക്കാമെന്നതു പരിമിതപ്പെടുത്തി. 5 സംഘങ്ങളിലേക്കോ അല്ലെങ്കിൽ ആകെ വിജ്ഞാപനത്തിന്റെ 10% സംഘങ്ങളിലേക്കോ മാത്രമേ അപേക്ഷിക്കാനാകൂ. റാങ്ക് ലിസ്റ്റ് വന്നു 15 ദിവസത്തിനകം ഏതു ബാങ്കിനാണു മുൻഗണന എന്നു നിശ്ചയിക്കണം.
ഒരാൾതന്നെ പല സംഘങ്ങളിലും അപേക്ഷിക്കുന്നതിനാൽ ഉദ്യോഗാർഥികളെ ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മാറ്റം. അതേസമയം, 80 മാർക്കിന്റെ എഴുത്തുപരീക്ഷയെന്നത് 100 മാർക്കിന്റേതാക്കും. അര മാർക്കിന്റെ 160 ചോദ്യങ്ങൾക്കു പകരം ഒരു മാർക്കിന്റെ 100 ചോദ്യങ്ങൾ എന്നതാണ് ആലോചന. ഇന്റർവ്യൂവിന് 15 മാർക്ക് എന്നത് 20 ആക്കും.
നിയമനത്തിനു മുൻപു പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കും. സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെട്ടിട്ടുള്ളവരെയും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും ഒഴിവാക്കുകയാണു ലക്ഷ്യം.







