ന്യൂഡൽഹി: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ട്രൂനാറ്റ് കോവിഡ് പരിശോധന നടത്തണമെന്ന കേരളത്തിൻറെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. ട്രൂനാറ്റ് കോവിഡ് പരിശോധന അപ്രായോഗികമാണെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയമാണ് കേരള ചീഫ് സെക്രട്ടറിയെ കത്ത് മുഖേന ഇക്കാര്യം അറിയിച്ചത്.
ട്രൂനാറ്റ് പരിശോധന ഗൾഫ് രാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല. എംബസി നേരിട്ട് പരിശോധന നടത്തുന്നതിലും പരിമിതിയുണ്ട്. അതിനാൽ കേരളത്തിൻറെ നിർദേശം പ്രായോഗികമല്ലെന്ന് ചീഫ് സെക്രട്ടറിയെ കേന്ദ്രം അറിയിച്ചു. നിലവിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നുണ്ടെന്ന് യുഎഇ വ്യക്തമാക്കി. എന്നാൽ ട്രൂനാറ്റ് പരിശോധനയില്ല. കോവിഡ് ബാധിതനായ ഒരാളെ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്നാണ് അവിടുത്തെ നിയമം. അതിനാൽ കോവിഡ് സ്ഥിരീകരിച്ച പ്രവാസികൾക്കായി പ്രത്യേക വിമാനം അനുവദിക്കാനാവില്ലെന്നും യുഎഇ വ്യക്തമാക്കുന്നു.
രണ്ട് വിമാനക്കമ്പനികൾ ടെസ്റ്റ് നടത്തുന്നുണ്ടെന്നും ആവശ്യമെങ്കിൽ ഇന്ത്യയിലേയ്ക്കുള്ള വിമാനങ്ങളിലെ യാത്രക്കാർക്കും ഈ പരിശോധന നടത്താമെന്നും കുവൈത്ത് അറിയിച്ചു. ഇതിനുള്ള ചിലവ് യാത്രക്കാർ വഹിക്കണമെന്നും കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ട്. ബഹ്‌റൈനും സൗദി അറേബ്യയും ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
രോഗബാധിതരെയും അല്ലാത്തവരെയും ഇടകലർത്തി ഒരേ വിമാനത്തിൽ കൊണ്ടുവരുന്നത് രോഗവ്യാപനം വർധിക്കാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള സർക്കാർ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചിരുന്നത്. രോഗബാധ സ്ഥിരീകരിച്ചവരെ പ്രത്യേകം വിമാനത്തിൽ കൊണ്ടുവരണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.
