വൈവിധ്യമാർന്ന ഒരുപാട് സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും സ്വന്തം നാടാണ് ഇന്ത്യ. വിചിത്രമായ പല കാഴ്ചകളും ഓരോ സ്ഥലത്തും കാണാൻ സാധിക്കും. കണ്ണിന് വിശ്വസിക്കാൻ പോലും മടി തോന്നിപ്പിക്കും വിധമുള്ള പല കാഴ്ചകളും കണ്ടെന്നിരിക്കാം. നൂറ്റാണ്ടുകളായി തുടരുന്ന പല ആചാരങ്ങൾക്ക് പിറകിലും കൗതുകമാർന്ന ഒരുപാട് കഥകളുണ്ട്. അത്തരത്തിലൊരു ഗ്രാമത്തെ കുറിച്ചാവാം ഈ കുറിപ്പ്.
രസകരമായ ഈ സംഭവം തമിഴ്‌നാട്ടിൽ നിന്നുള്ളതാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളിലൊന്നായ കൊടൈക്കനാലിന് സമീപം സ്ഥിതി ചെയ്യുന്ന വെള്ളഗവി ഗ്രാമത്തിന്റെ കാര്യമാണ്. കൊടൈക്കനാലില്‍ നിന്ന് നടന്നു വേണം വെള്ളഗവി ഗ്രാമത്തിലെത്താന്‍. ഏറെ ദുര്‍ഘടം പിടിച്ച വീതി കുറഞ്ഞ ഒരു പാതയാണ്. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ പ്രിയങ്കരമായിരിക്കും ഈ നടത്തം. എന്നാല്‍ ഗ്രാമത്തിലെത്തില്‍ പ്രവേശിക്കണമെങ്കില്‍ ചെരുപ്പ് അണിയാന്‍ പാടില്ല. പണ്ടു മുതല്‍ക്കേ പിന്തുടര്‍ന്നു വരുന്ന രീതയാണിത്. ഗ്രാമീണരാരും അവിടെ ചെരുപ്പണിഞ്ഞ് നടക്കുന്ന കാഴ്ച്ച കാണാന്‍ കഴിയില്ല. പ്രവേശന കവാടത്തില്‍ തന്നെ ഇവിടെ ചെരുപ്പ് അണിഞ്ഞ് പ്രവേശിക്കരുതെന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് കാണാന്‍ കഴിയും.
തമിഴ്‌നാട്ടിലെ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വെള്ളഗവി. കൊടൈക്കനാലിന്റെ അയൽ ഗ്രാമമാണെങ്കിൽ കൂടി ടൂറിസ്റ്റ് കേന്ദ്രം ഒന്നുമല്ല. ഏകദേശം നൂറ് കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. ഗ്രാമത്തിലേക്ക് എത്തി ചേരാനോ ഗ്രാമത്തിനുള്ളിലോ റോഡുകൾ ഇല്ല. കാടിനെ ഇഷ്ടപ്പെടുന്നവർക്ക്, കാടിലൂടെയുള്ള നടത്തം ഇഷ്ടപ്പെടുന്നവർക്ക് ഈ യാത്ര രസകരമായ അനുഭവം ആയിരിക്കും.
മുന്നൂറ് വര്‍ഷം പഴക്കമുള്ള വെല്ലഗവി ഗ്രാമം സന്ദര്‍ശിക്കുമ്പോള്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഇവിടെ ചെരിപ്പിടാന്‍ പാടില്ല എന്നതാണ്. നഗ്നപാതരായി തന്നെ ഗ്രാമത്തിലുടനീളം നടക്കേണ്ടി വരും. ഇവിടത്തെ രീതി അങ്ങനെയാണ്. ഗ്രാമത്തിനുള്ളില്‍ ആരും ചെരുപ്പ് ഉപയോഗിക്കാറില്ല. ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ 'ചെരുപ്പുകള്‍ പുറത്തിടുക' എന്ന ബോര്‍ഡ് കാണാന്‍ കഴിയും. ഇപ്പോൾ എല്ലാവർക്കും ഒരു സംശയം തോന്നിയേക്കാം, അതെന്താ ഗ്രാമത്തിനുള്ളിൽ ചെരുപ്പ് ഇടാൻ കഴിയില്ല എന്ന് പറയുന്നേ. അതിനുള്ള ഉത്തരം പറയാം. ഈ ഗ്രാമത്തിലെ ആൾക്കാർ ഗ്രാമത്തെ ക്ഷേത്രമായി കരുതുന്നു. സ്വന്തം സുഖസൗകര്യത്തെക്കാള്‍ അവര്‍ ദൈവത്തിന്റെ പ്രീതിക്കായി പ്രവര്‍ത്തിക്കുന്നു എന്നതാണ് വാസ്തവം. ദൈവവും വിശ്വാസികളും ഒരേ സ്ഥലത്ത് വസിക്കുന്നു എന്നാണ് ഇവര്‍ പറയുന്നത്. ക്ഷേത്രത്തിനുള്ളില്‍ ചെരുപ്പിട്ട് കയറാന്‍ പാടില്ലാത്തതുപോലെ തന്നെ ഈ ഗ്രാമത്തിലും ചെരുപ്പിടാന്‍ പാടില്ല എന്ന് ഗ്രാമീണര്‍ വിശ്വസിക്കുന്നു. വര്‍ഷങ്ങളായി ഇവിടെ ഇങ്ങനെയാണ്. എന്നാല്‍ ഈ സമ്പ്രദായം എന്നു മുതലാണ് തുടങ്ങിയതെന്ന് ആര്‍ക്കും അറിയില്ല.
വെള്ളഗവി ഗ്രാമത്തിലേക്ക് കടക്കുമ്പോൾ ഒരു ക്ഷേത്രമാണ് ആദ്യം കാണാൻ സാധിക്കുക. ഗ്രാമത്തിലൂടെ നടന്ന് നീങ്ങുമ്പോൾ വീടുകളും അതിനിടയിൽ ക്ഷേത്രങ്ങളും കാണാൻ കഴിയും. 25 ക്ഷേത്രങ്ങൾ ഈ ഗ്രാമത്തിലുണ്ട്. വീടുകളും ക്ഷേത്രങ്ങളും അടുത്തടുത്ത് കാണാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ഗ്രാമം തീരുന്ന ഭാഗത്തും ക്ഷേത്രങ്ങളുണ്ട്.
പ്രകൃതിയുമായി ഇണങ്ങി നില്‍ക്കുന്ന ഗ്രാമമായതിനാല്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഇവിടെ നടന്നിട്ടില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ഗ്രാമം എങ്ങനെയായിരുന്നോ അതു പോലെ തന്നെ നിലനില്‍ക്കുന്ന ഒരു ഗ്രാമമാണ് വെള്ളഗവി. ഇവിടെ തെരുവുകള്‍ കാണാന്‍ കഴിയില്ല, ആശുപത്രിയില്ല, സ്‌കൂളുമില്ല. ഒരു ചെറിയ ചായക്കടയും ചെറിയ ഒരു പലചരക്ക് കടയും കാണാന്‍ കഴിയും. മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല. മറ്റ് ആവശ്യങ്ങള്‍ക്കായി അവര്‍ കൊടൈക്കനാലിലേക്ക് നടന്നു പോകുന്നു. ഇത് അല്‍പ്പം ദുര്‍ഘടം പിടിച്ച നടത്തമാണെങ്കിലും മറ്റു വഴികളില്ലാത്തതിനാല്‍ അവര്‍ പോകുന്നു. കാര്യമായ സൗകര്യങ്ങളില്ലെങ്കിലും വെള്ളഗവി ഗ്രാമവാസികള്‍ സന്തോഷത്തോടെയും സമൃദ്ധിയോടെയും ജീവിക്കുന്ന കാഴ്ച്ച കാണാന്‍ കഴിയും.
അപൂർവമായ ഈ ശീലം തൊട്ട് അറിയാൻ വെള്ളഗവിയിലേക്ക് പോകുവാൻ കൊടൈക്കനാലില്‍ നിന്ന് ദുര്‍ഘടമായ പാതയാണ് ഉള്ളത്. തീരെ വീതി കുറവുള്ള പാതയിലൂടെ നടന്നു പോവുക എന്നത് ശ്രമകരമായിരിക്കും. ശ്രദ്ധിച്ചു നടന്നില്ലെങ്കില്‍ അടിതെറ്റി താഴേക്ക് പോകാനും സാധ്യതയുണ്ട്. ഇതൊക്കെ കൊണ്ട് അല്‍പ്പം സാഹസമൊക്കെ ഇഷ്ടപ്പെടുന്ന ട്രെക്കര്‍മാര്‍ വെള്ളഗവി ഗ്രാമത്തിലേക്കുള്ള യാത്ര മുടക്കാറില്ല. ഒറ്റപ്പെട്ട് സമാധാനപരമായി സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലം കൂടിയാണിത്.
കൊടൈക്കനാലിലേക്ക് ആളുകൾ എത്തിയിരുന്നുവെങ്കിലും ഇങ്ങനെയൊരു സ്ഥലവും രസകരമായ ഈ ശീലവും ജീവിതത്തിൽ പകർത്തിയ ഒരു കൂട്ടം ഇവിടെയുണ്ടെന്നുള്ളത് അധികമാരും അറിഞ്ഞിരുന്നില്ല. ഗ്രാമത്തിലെ വീടുകള്‍ സര്‍ക്കാര്‍ പണിതു നല്‍കിയതാണ്. ഷീറ്റുകള്‍ മേഞ്ഞ വീടുകളാണിവ. ആടിനെ വളര്‍ത്തലും കൃഷിയുമാണ് ഗ്രാമീണരുടെ പ്രധാന ഉപജീവനമാര്‍ഗം. ഒരു എല്‍പി സ്‌കൂള്‍ മാത്രമാണ് വെള്ളഗവി ഗ്രാമത്തിലുള്ളത്. ഉയര്‍ന്ന് വിദ്യാഭ്യാസത്തിനായി കുട്ടികള്‍ ടൗണിലേക്ക് പോകുന്നു. ഇപ്പോള്‍ ഗ്രാമത്തിലുള്ള നിരവധിപേര്‍ പുറത്തു പോയി പഠിക്കുകയും ജോലി ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ട്. പുറത്തു പോകുമ്പോള്‍ ഇവര്‍ ചെരുപ്പുകള്‍ ധരിക്കാറുണ്ടെങ്കിലും ഗ്രാമത്തില്‍ മടങ്ങിയെത്തുമ്പോള്‍ ചെരുപ്പിടാറില്ല.
യാത്രയെ ഇഷ്ടപ്പെടുന്നവർ, കാടിനെ ഇഷ്ടപ്പെടുന്നവർ, കാടിലൂടെയുള്ള യാത്ര ഇഷ്ടപ്പെടുന്നവർ, വ്യത്യസ്തമാർന്ന കാഴ്ചകളും വിശ്വാസങ്ങളും ആചാരങ്ങളും കണ്ട് മനസിലാക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിട്ടിക്കേണ്ട ഒരു സ്ഥലം തന്നെയാണ് വെള്ളഗവി.




