ന്യൂഡൽഹി: രാജസ്ഥാനിലെ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന് നൽകിയ അയോഗ്യത നോട്ടീസിൻമേൽ ഈ മാസം 24 വരെ നടപടി സ്വീകരിക്കരുതെന്ന് രാജസ്ഥാൻ ഹൈകോടതി. കേസ് ജൂലൈ 24ന്വീണ്ടും രാജസ്ഥാൻ ഹൈകോടതി പരിഗണിക്കും. അതു വരെ സച്ചിനെതിരെ നടപടി സ്വീകരിക്കരുതെന്നും കോടതി നിർദേശം നൽകി.
തുടർച്ചയായ രണ്ടുതവണ നിയമസഭ കക്ഷി യോഗത്തിൽ പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ സി.പി. ജോഷി 18 വിമത എം.എൽ.എമാർക്കും സചിൻ പൈലറ്റിനും അയോഗ്യത നോട്ടീസ് അയക്കുകയായിരുന്നു. എന്നാൽ തനിക്കെതിരെ അശോക് ഗെഹ്ലോട്ട് സർക്കാർ രാഷ്ട്രീയ വൈര്യം തീർക്കുന്നുവെന്നും അയോഗ്യത നോട്ടീസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സചിൻ രാജസ്ഥാൻ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
സച്ചിൻ പൈലറ്റിനായി മുതിർന്ന അഭിഭാഷകൻ മുകിൾ റോത്തഗിയാണ് കോടതിയിൽ ഹാജരായത്. മഹാമാരി പടർന്നിരിക്കെ അനാവശ്യ തിടുക്കമാണ് സ്പീക്കർ കാട്ടിയതെന്നും മൂന്നു ദിവസം മാത്രമാണ് ഇവർക്ക് മറുപടി നൽകാനുള്ള സമയം കൊടുത്തതെന്നും റോത്തഗി കോടതിയിൽ ചൂണ്ടിക്കാട്ടി.
ബി.ജെ.പിയുമായി ചേർന്ന് അശോക് ഗെഹ്ലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് കാട്ടി സചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുകയും പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.
