കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലയിലെ പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നത്ത് ഇന്ന് മൂന്ന് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഒരാഴ്ച മുൻപ് മസ്കറ്റിൽ നിന്നും എത്തിയ മൂന്ന് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരു കുടുംബത്തിലെ അംഗങ്ങളാണിവർ.
യുവതി, രണ്ടു വയസു പ്രായമുള്ള കുട്ടി, ഭർതൃമാതാവ് എന്നിവർക്കാണ് രോഗം. മൂവരും വീട്ടിൽ ക്വാറന്റൈനിലായിരുന്നു. യുവതിയുടെ രണ്ടു മക്കളും നാട്ടിലേക്ക് ഒപ്പം വന്നെങ്കിലും ഇവർക്ക് രോഗം പിടിപെട്ടിട്ടില്ല.
അതേസമയം, കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന ഓട്ടോ ഡ്രൈവർ വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തുന്നത്. ഇയാൾ രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഇയാളുടെ സമ്പർക്കപട്ടിക ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്. രോഗിയുമായി സമ്പർക്കം പുലർത്തിയ 48 പേരോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
ഉറവിടമറിയാതെ ഓട്ടോ ഡ്രൈവർക്ക് രോഗം ബാധിച്ചതിനാൽ പാറത്തോട് പഞ്ചായത്തിലെ എട്ടാം വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്നു.
എട്ടാം വാർഡിലെ റോഡുകളെല്ലാം പോലീസ് ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാണ്. പ്രദേശത്ത് കനത്ത ജാഗ്രതയാണ് ആരോഗ്യവകുപ്പും പോലീസും പാലിക്കുന്നത്.
