തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപനമുണ്ടായ തിരുവനന്തപുരത്തെ പൂന്തുറയിൽ ലോക്ഡൗൺ ലംഘിച്ച് നാട്ടുകാർ കൂട്ടത്തോടെ പുറത്തിറങ്ങി. മാസ്‌ക് പോലും ധരിക്കാതെ നൂറ് കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോലും പോലീസ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ റോഡിലിറങ്ങിയാണ് പ്രതിഷേധിക്കുന്നത്. അധികൃതർ സ്ഥലത്തെത്തി ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്.
അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലീസ് തടസ്സപ്പെടുത്തുന്നു എന്നതടക്കം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചാണ് നാട്ടുകാര്‍ തെരുവിലിറങ്ങിയത്. അവശ്യ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. ജനസാന്ദ്രത ഏറിയ പ്രദേശമായതിനാല്‍ ആളുകള്‍ ഒരുമിച്ചിറങ്ങുന്ന സാഹചര്യമുണ്ടായി. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുമ്പോള്‍ പോലീസ് ജനങ്ങളെ തിരിച്ച് വീട്ടിലേക്കയക്കുന്ന രീതിയാണുള്ളതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
നേരത്തെ ഒന്നു രണ്ട് തവണ വല്ലാതെ കൂട്ടും കൂടിയപ്പോള്‍ ആളുകളെ പറഞ്ഞയക്കാന്‍ പോലീസ് ശ്രമം നടത്തിയിരുന്നു. തുടര്‍ന്നാണ് പോലീസുമായി ചെറിയ രീതിയിലുള്ള സംഘര്‍ഷമുണ്ടായത്. പൂന്തുറയില്‍ പരിശോധിച്ച 500 സാമ്പിളുകളില്‍ 115 എണ്ണത്തിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് കർശന ലോക്ഡൗൺ പ്രഖ്യാപിച്ചത്.
പൂന്തുറയ്ക്കടുത്തുള്ള പരുത്തിക്കുഴി സ്വദേശിയായ മീന്‍വ്യാപാരിക്കാണ് ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. കന്യാകുമാരിയില്‍നിന്ന് മീന്‍ എത്തിച്ച് മൊത്തവ്യാപാരം നടത്തുന്ന ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്.
