തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് തെളിഞ്ഞുവെന്നും അതുകൊണ്ട് തന്നെ അദ്ദേഹം രാജിവെച്ച് ജനവിധി തേടണമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തത്. ശിവശങ്കറിനു വേണ്ടി മുഖ്യമന്ത്രി മുൻകൂർ ജാമ്യമെടുക്കുകയാണെന്നും ചെന്നിത്തല വിമർശിച്ചു. സർക്കാർ അഴിമതിയെന്ന അഗ്നിപർവതത്തിന് മുകളിലാണ് നിൽക്കുന്നത്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. ശിവശങ്കറിനെ മാറ്റിനിർത്തി കേസിൽനിന്നും രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
