ന്യൂഡല്‍ഹി : ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യം മോദി ശക്തനാണെന്ന് കെട്ടിച്ചമച്ച പ്രതിച്ഛായ ആണെന്ന് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
"അധികാരത്തിലെത്താന്‍ വേണ്ടി ശക്തനാണെന്ന് കെട്ടിച്ചമച്ച പ്രതിച്ഛായ പ്രധാനമന്ത്രി ഉണ്ടാക്കി. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. ഇപ്പോള്‍ അതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യവും. എന്താണ് ചൈനയുടെ തന്ത്രപരമായ നീക്കം. ഇതുവെറുമൊരു അതിര്‍ത്തി പ്രശ്‌നമല്ല. ചൈനക്കാര്‍ ഇന്ന് നമ്മുടെ ഭൂപ്രദേശത്താണ് ഇരിക്കുന്നതെന്നതാണ് എന്നെ ആശങ്കപ്പെടുത്തുന്ന കാര്യം. തന്ത്രപരമായി ചിന്തിക്കാതെ ചൈനക്കാര്‍ ഒരു കാര്യവും ചെയ്യാറില്ല".
ഗാല്‍വനിലായാലും ഡെംചോക്കിലായാലും പാംഗോങ്ങിലായാലും സ്ഥാനം പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. നമ്മുടെ ദേശീയ പാതയാണ് അവരുടെ പ്രശ്‌നം. അത് അനാവശ്യമാണെന്ന് അവര്‍ക്ക് വരുത്തിതീര്‍ക്കണം. വിപുലമായ ലക്ഷ്യത്തോടെയാണ് അവരുടെ ചിന്തകള്‍ പോകുന്നത്. കശ്മീര്‍ വിഷയത്തില്‍ അവര്‍ക്ക് പാകിസ്താനുമായി ചേര്‍ന്ന് എന്തോ ചെയ്യാനുണ്ട്. അതുകൊണ്ട് ഇത് വെറുമൊരു അതിര്‍ത്തി തര്‍ക്കമല്ല.
ഇത് പ്രധാനമന്ത്രിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ രൂപ്പപെടുത്തിയെടുത്ത അതിര്‍ത്തി പ്രശ്‌നമാണ്. അവര്‍ പ്രത്യേക രീതിയില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ആലോചിക്കുന്നത്. ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ അനുസരിച്ചില്ലെങ്കില്‍, നരേന്ദ്ര മോദി ശക്തനായ നേതാവാണെന്ന സങ്കല്‍പ്പം ഞങ്ങള്‍ തകര്‍ക്കുമെന്നാണ് അടിസ്ഥാനപരമായി അവര്‍ നരേന്ദ്ര മോദിയോടു പറയുന്നത്." രാഹുല്‍ ഗാന്ധി പറഞ്ഞു.
.
