ന്യൂഡൽഹി: നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രസർക്കാർ ഇടപെടുന്നു. ഇതുമായ് ബന്ധപ്പെട്ട് ഡൽഹിയിൽ
വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തി. കേസിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് വിവരം തേടിയതിന്റെ പിന്നാലെയാണിത്.
ഗൂഢാലോചന അന്വേഷിക്കാന്‍ വേറെ ഏജന്‍സി വേണോയെന്നാണ് കേന്ദ്രം ആലോചിക്കുന്നത്. നിലവിൽ കസ്റ്റംസ് ആണ് കേസന്വേഷിക്കുന്നത്. കസ്റ്റംസിന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്താനുള്ള അധികാരമില്ല. അതുകൊണ്ട് സ്വർണം കടത്തിയത് ആർക്കുവേണ്ടിയാണ്, എങ്ങോട്ടാണ് എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയ ശേഷം മാത്രമായിരിക്കും കേന്ദ്രതലത്തിലുള്ള അന്വേഷണത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ, തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണക്കടത്ത് കേസിന്റെ തുടരന്വേഷണത്തിന് അനുമതി തേടി കേന്ദ്ര പരോക്ഷ നികുതി ബോർഡിന് കസ്റ്റംസ് കത്തു നൽകി. വിദേശകാര്യമന്ത്രാലയത്തിനും അപേക്ഷ കൈമാറിയിട്ടുണ്ട്.
