ജയ്പുർ: രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും സച്ചിൻ പൈലറ്റിനെ മാറ്റി. സച്ചിൻ അനുകൂലികളായ മന്ത്രിമാരേയും പദവികളിൽ നിന്നും മാറ്റി. മന്ത്രിമാരായ വിശ്വേന്ദ്രസിങ്. രമേഷ് മീണ എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്. സച്ചിനെ മാറ്റി ഗോവിന്ദ് സിങ് ദൊദാസ്ത്രയെ പിസിസി അധ്യക്ഷനായി നിയമിച്ചു. കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാലയാണ് ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച ജയ്പൂരിൽ ചേർന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സച്ചിൻ പൈലറ്റും അദ്ദേഹത്തിന്റെ വിശ്വസ്തരായ 17 എംഎൽഎമാരും പങ്കെടുത്തിരുന്നില്ല. തുടർച്ചയായ രണ്ടാം തവണയും സച്ചിൻ പൈലറ്റും സംഘവും നിയമസഭാകക്ഷി യോഗം ബഹിഷ്കരിച്ചതിനു പിന്നാലെ ഇവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം യോഗം പാസാക്കി
സച്ചിൻ പൈലറ്റ് ബിജെപിയുമായി ചേർന്ന് ഗൂഡാലോചന നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുൽ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നിരവധി തവണ സചിൻ പൈലറ്റുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, സചിൻ പൈലറ്റ് വഴങ്ങിയിരുന്നില്ല. അതിനിടെ, അശോക് ഗെഹ്ലോട്ടിനെ പിന്തുണച്ച് കോൺഗ്രസ് പ്രമേയം പാസാക്കി.
ജനാധിപത്യത്തെ തകർക്കാനുള്ള ബി.ജെ.പിയുടെ ശ്രമം രാജസ്ഥാനിലെ എട്ടു കോടി ജനങ്ങളെ അപമാനിക്കലാണെന്നും അത് അവർ അംഗീകരിക്കില്ലെന്നും പ്രമേയത്തിൽ പറയുന്നു. കോൺഗ്രസ് സർക്കാറിനെയും പാർട്ടിയെയും ദുർബലമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് സചിൻ പൈലറ്റിന്റെ പേരെടുത്തുപറയാതെ പ്രമേയം മുന്നറിയിപ്പ് നൽകിയിരുന്നു.
