തിരുവനന്തപുരം: നൂറ് ദിവസത്തിനുള്ളിൽ 100 പദ്ധതികൾ ആവിഷ്കരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിസന്ധി വന്നെങ്കിലും സർക്കാർ വികസന പ്രവർത്തനങ്ങൾക്ക് അവധി നൽകുന്നില്ല. ഇനിയുള്ള ദിവസങ്ങളിലും കോവിഡ് ഉണ്ടാകുമെന്നുള്ളതിനാൽ സാധാരണക്കാർക്കും സഹായം എത്തിക്കാനാണ് ഉദേശിക്കുന്നത്. ആരും പട്ടിണി കിടക്കാൻ പാടില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോവിഡിനെ പ്രതിരോധിച്ച് തന്നെ നാം ജീവിതത്തെയും മുന്നോട്ട് കൊണ്ടുപോകുകയാണ്. പകർച്ചവ്യാധി നമ്മുടെ സമൂഹത്തെ ബാധിച്ചു. മുന്നോട്ടുള്ള കുതിപ്പിനിടെയാണ് ഈ മഹാമാരി വന്നതെന്നും അദ്ദേഹം പറഞ്ഞു. കർക്കടകം പഞ്ഞ മാസമാണെന്നാണ് പറയാറുള്ളത്. അതിനെ മറികടക്കുന്നത് ചിങ്ങവും ഓണവും ഉണ്ടെന്ന പ്രത്യാശകൊണ്ടാണ്. ഇതുപോലെയാണ് കോവിഡിനെയും നാം മറികടക്കുന്നത്.
ലോക്ക്ഡൗൺ സമയത്ത് 86 ലക്ഷം കുടുംബങ്ങൾക്കാണ് സർക്കാർ ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്. ഈ ഓണക്കാലത്ത് 88 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുകയാണ്. എന്നാൽ ഇത് ഇവിടെ അവസാനിക്കുകയില്ല. ഈ കിറ്റ് വിതരണം അടുത്ത നാല് മാസം തുടരും. റേഷൻ കടവഴി ഇപ്പോൾ വിതരണം ചെയ്യുന്നതുപോലെ കിറ്റുകളുടെ വിതരണം തുടരും. ഈ സർക്കാരിൻറെ നല്ല പ്രവർത്തി ഏതെന്ന് ചോദിച്ചാൽ സമൂഹികക്ഷേമ പെൻഷനിൽ കൊണ്ടുവന്നമാറ്റമാണ്. യുഡിഎഫിൻറെ കാലത്ത് 600 രൂപയായിരുന്നു പെൻഷൻ. അതുപോലും കൃത്യമായി വിതരണം ചെയ്യാൻ സാധിച്ചിരുന്നില്ല.
എന്നാൽ ഈ സർക്കാർ പെൻഷൻ തുക 600ൽനിന്ന് ആയിരം രൂപയാക്കി. പിന്നീട് 1200 ആക്കി. ഇപ്പോൾ 1300 ആണ്. പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 36 ലക്ഷമായിരുന്നത് 58 ലക്ഷമായി വർധിച്ചു. കുടിശിക ഇല്ലാതെ പെൻഷൻ വിതരണം ചെയ്യാൻ സാധിക്കുന്നുണ്ട്. സാമൂഹികക്ഷേമ പെൻഷൻ 100 രൂപ വർധിപ്പിക്കുമെന്നും ഈ പെൻഷൻ മാസം തോറും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ വകുപ്പിൽ നൂറ് ദിവസത്തിനുള്ളിൽ ആവശ്യമെങ്കിൽ കൂടുതൽ നിയമനങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പരിശോധന പ്രതിദിനം അര ലക്ഷം ആക്കും. 153 കുടുംബാരോഗ്യ കേന്ദ്രങ്ങൾ നൂറ് ദിവസം കൊണ്ട് ഉദ്ഘാടനം ചെയ്യുമെന്നും പിണറായി പ്രഖ്യാപിച്ചു. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങൾ, മൂന്നു കാത്ത് ലാബുകൾ എന്നിവയും ആരംഭിക്കും.
2021 ജനുവരിയിൽ വിദ്യാലങ്ങൾ സാധാരണ സ്ഥിതിയിൽ തുറന്നു പ്രവർത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന എല്ലാ സർക്കാർ സ്കൂളുകളിലും കിഫ്ബി സഹായത്തോടെ കെട്ടിട നിർമാണം നടക്കുന്നുണ്ട്. 250 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ പണി ആരംഭിക്കും. 11,400 സ്കൂളുകളിൽ ഹൈ ടെക് ലാബുകൾ സജീകരിക്കും. എല്ലാ എൽപി സ്കൂളുകളും ഹൈടെക്ക് ആക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
18 കോടി രൂപയുടെ ചെങ്ങനൂർ ഐടിഐ ഉൾപ്പെടെ 10 ഐടിഐകളുടെ ഉദ്ഘാടനം നിർവഹിക്കും. എപിജെ അബ്ദുൾ കലാം സർവകലാശാല, മലയാളം സർവകലാശാല എന്നിവയുടെ സ്ഥിരം കാമ്പസിനുള്ള ശിലാസ്ഥാപനം നടത്തും. 32 ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്കായി നിർമിക്കുന്ന കെട്ടിട്ടങ്ങൾ ഉദ്ഘാടനം ചെയ്യും.
പിഎസ്സിക്ക് നിയമനം വിട്ട 11 സ്ഥാപനങ്ങളിൽ സ്പെഷൽ റൂൾസ് ഉണ്ടാക്കാൻ വിദഗ്ദ സമിതി ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറ് ദിവസം കൊണ്ട് കോളജ്-ഹയർസെക്കൻഡറി മേഖലയിൽ ആയിരം തസ്തികകൾ നിർമിക്കും. 1,541 കോടിയുടെ കിഫ്ബി റോഡുകൾ ഉദ്ഘാടനം ചെയ്യും. കുണ്ടന്നൂർ - വൈറ്റില പാലങ്ങൾ അടക്കം 11 പാലങ്ങൾ ഉദ്ഘാടനം ചെയ്യും. വിഴിഞ്ഞം പദ്ധതിയുടെ പോർട്ട് ഓഫീസ് കെട്ടിടം ഉദാഘാടനം ചെയ്യും.
15000 നവസംരംഭങ്ങളിലൂടെ അന്പതിനായിരം പേർക്ക് കാർഷികേതര മേഖലകളിൽ തൊഴിൽ നൽകും. 5000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് തുടക്കം കുറിക്കും. 189 പൊതുമരാമത്ത് റോഡുകൾ ഗതാഗതത്തിന് തുറന്നുകൊടുക്കും. 158 കിലോമീറ്റർ കെഎസ്ടിപി റോഡുകൾ, 21 പാലങ്ങൾ എന്നിവയും ഉദ്ഘാടനം ചെയ്യും. പച്ചക്കറിക്ക് താങ്ങ് വില പ്രഖ്യാപിക്കും. 10 സ്പോട്സ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കഴുവണ്ടി മേഖലയിൽ 3000 തൊഴിലാളികളെ കൂടി നിയമിക്കും. അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് താമസ സൗകര്യമൊരുക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യും. കടമകുടി കുടിവെള്ള പദ്ധതി, കാർഗോഡ് കുടിവെള്ള പദ്ധതിയുടെ ആദ്യ ഘട്ടം, താനൂർ കുടിവെള്ള പദ്ധതി, പൊന്നാനി കുടിവെള്ള പദ്ധതി, മലന്പുഴ കുടിവെള്ള പദ്ധതി തുടങ്ങിയവ നൂറ് ദിവസത്തിനുള്ളിൽ ഉദ്ഘാടനം ചെയ്യും 1.5 ലക്ഷം പേർക്ക് കുടിവെള്ളം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
41 കിഫ്ബി പദ്ധതികൾ നവംബറിനകം ഉദ്ഘാടനം ചെയ്യും. ശബരിമലയിൽ 28 കോടിയുടെ മൂന്ന് പദ്ധതികൾ പൂത്തിയാക്കും. നിലയ്ക്കലിൽ കുടിവെള്ള പദ്ധതി ആരംഭിക്കും. കയറുൽപാദനത്തിൽ 50 ശതമാനം വർധന കൈവരിക്കും. ഗേറ്റ് പൈപ്പ് ലൈൻ പൂർത്തികരിച്ച് ഉദ്ഘാടനം ചെയ്യുമെന്നും പറഞ്ഞു. കേരളീയർക്കുള്ള ഓണസമ്മാനമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികൾ സമയബന്ധിതമായി പൂർത്തികരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
