തിരുവനന്തപുരം: കോവിഡ് വ്യാപമം മൂലം സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന വിദ്യാലയങ്ങൾ അടുത്ത വർഷം ജനുവരിയിൽ തുറക്കാൻ സാധിക്കുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വർഷത്തോളം വിദ്യാലയാന്തരീക്ഷത്തിൽ നിന്ന് മാറിനിന്ന കുട്ടികൾ തിരിച്ചെത്തുമ്പോൾ അവർക്ക് വേണ്ട സൗകര്യങ്ങൾ സജ്ജമാക്കാൻ പദ്ധതി ആവിഷ്കരിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നൂറു ദിവസത്തിനുള്ളിൽ 250 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ പണി തുടങ്ങും. 11,400 സ്കൂളുകളിൽ ഹൈ ടെക് ലാബുകൾ സജ്ജീകരിക്കും. 10 ഐടിഐ ഉദ്ഘാടനം ചെയ്യും. 500ൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ കിഫ്ബി സഹായത്തോടെ കെട്ടിടനിർമാണം നടക്കുന്നുണ്ട്.
അഞ്ച് കോടി രൂപവീതം മുടക്കി നിർമിക്കുന്ന 35 സ്കൂൾ കെട്ടിടങ്ങളും മൂന്ന് കോടി രൂപ ചിലവിൽ നിർമിക്കുന്ന 14 കെട്ടിടങ്ങളും നൂറ് ദിവസത്തിനകം ഉത്ഘാടനം ചെയ്യും. 27 മറ്റ് കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കും. 250 സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കും. സർക്കാർ-എയ്‌ഡഡ് കോളേജുകളിൽ 150 പുതിയ കോഴ്സുകൾ അനുവദിക്കും.
18 കോടി രൂപയുടെ ചെങ്ങന്നൂർ ഐടിഐ അടക്കം നവീകരിച്ച 10 ഐടിഐകളുടെ ഉദ്ഘാടനം നിർവഹിക്കും. കെ.ടി.യു, മലയാളം സർവകലാശാല എന്നിവയ്ക്ക് സ്ഥിരം കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കി ശിലാസ്ഥാപനം നടത്തും. 126 കോടി മുതൽമുടക്കിൽ 32 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർമിക്കുന്ന കെട്ടിടങ്ങൾ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
