തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിൽ ഉദ്യോഗസ്ഥന് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരള പോലീസ് ആസ്ഥാനം അടച്ചു. റിസപ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ശുചീകരണ പ്രവർത്തനങ്ങൾക്കായാണ് പോലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്കാണ് അടയ്ക്കുന്നതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
കൂടാതെ 50 വയസ് കഴിഞ്ഞ പോലീസുകാരെ കോവിഡ് ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ഡിജിപിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. പോലീസുകാരും അവരുടെ കുടുംബങ്ങളും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും ഡി.ജി.പി നിർദേശിച്ചു.
കോവിഡ് സ്ഥിരീകരിക്കുന്ന പോലീസുകാർക്ക് മികച്ച ചികിൽസ ലഭ്യമാക്കും. ചികിൽസയിൽ കഴിയുന്ന പൊലീസുകാരുടെ വിവരങ്ങൾ അന്വേഷിക്കാൻ ഒരു ഓഫീസറെ നിയോഗിക്കുമെന്നും ഡി.ജി.പി അറിയിച്ചു. പോലീസുകാരെ വെബിനാറുകളിലൂടേയും വയർലെസ്സ് സന്ദേശങ്ങളിലൂടെയും നിരന്തരമായി ഡി.സി.പിമാരുടെ നേതൃത്വത്തിൽ ബോധവൽക്കരിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി. അതേസമയം, കോവിഡ് ബാധിച്ച് ഇടുക്കിയിൽ പോലീസുകാരൻ മരിച്ച സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയിൽ ക്രമീകരണം ഏർപ്പെടുത്തിയത്.
