ശ്രീനഗർ: ഇന്ത്യ-പാക് അതിർത്തിയിൽ തുരങ്കം കണ്ടെത്തി. ജമ്മുവിലെ സാംബ സെക്ടറിൽ ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിലെ വേലിക്കു താഴെയാണ് തുരങ്കം കണ്ടെത്തിയതതെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. തുരങ്ക മുഖം മണൽ ചാക്കുകൾ കൊണ്ട് അടച്ചനിലയിലാണ്. ചാക്കുകൾ പാക് നിർമിതമാണെന്ന് ബിഎസ്എഫ് അറിയിച്ചു.
വ്യാഴാഴ്ച പട്രോളിങ്ങിനു പോയ ബി.എസ്.എഫ്. സംഘമാണ് തുരങ്കം കണ്ടെത്തിയത്. ഇന്ത്യയുടെ ഭാഗത്തെ അതിർത്തിവേലിയിൽനിന്ന് 50 മീറ്റർ ദൂരത്താണ് തുരങ്കം കണ്ടെത്തിയത്. തുരങ്കമുഖത്തിന് 25 അടി താഴ്ചയുള്ളതായാണ് സൂചന. ചാക്കുകൾക്കു മുകളിൽ പാകിസ്താൻ മുദ്രകളുള്ളതായും അധികൃതർ അറിയിച്ചു. കറാച്ചി, ശങ്കർഗഢ് എന്നിങ്ങനെയാണ് പ്ലാസ്റ്റിക് ചാക്കുകളിൽ എഴുതിയിരിക്കുന്നത്. ചാക്കുകളിൽ അവ നിർമിച്ച തിയതിയും കാലാവധി അവസാനിക്കുന്ന തിയതിയും നൽകിയിട്ടുണ്ട്. ഇത് നൽകുന്ന സൂചന പ്രകാരം ഇവ ഈയടുത്താണ് നിർമിച്ചിരിക്കുന്നതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
മണൽച്ചാക്കുകളിൽ പാകിസ്താന്റെ മുദ്രകളുണ്ട്. ഇത് വ്യക്തമാക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയും വൈദഗ്ധ്യത്തോടെയുമാണ് തുരങ്കം നിർമിച്ചിട്ടുള്ളത് എന്നാണ്. പാകിസ്താനി റേഞ്ചർമാരുടെയും മറ്റ് ഏജൻസികളുടെയും അനുമതിയും സഹായവുമില്ലാതെ ഇത്തരത്തിൽ ഒരു വലിയ തുരങ്കം നിർമിക്കാൻ സാധിക്കില്ല. തുരങ്കം കണ്ടെത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
