തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിൽ സുപ്രധാന ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും, എൻ.ഐ.എ ആവശ്യപ്പെട്ട എല്ലാ ഫയലുകളും കൊടുക്കാൻ തയാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കത്തിയ ഫയലുകളും പൂർണമായും കത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തീപിടിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ രണ്ട് സംഘങ്ങൾ വിശദമായി അന്വേഷിക്കുന്നുണ്ട്. എഡിജിപിയുടെ നേതൃത്വത്തിൽ ഒരു സംഘവും, ദുരന്തനിവാരണ അതോറിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ മറ്റൊരു സംഘവും അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും. എല്ലാം പുറത്തുവരട്ടെ, അതിന് ശേഷം പറയാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിലവിലുള്ള സാഹചര്യത്തിൽ സെക്രട്ടേറിയറ്റിന് പൊതുവായി സുരക്ഷാ കൂട്ടും. ഇതിനായി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കൃത്യമായി കാര്യങ്ങൾ അന്വേഷിക്കുമ്പോൾ എല്ലാറ്റിലും വ്യക്തത വരും. അതാണ് സർക്കാരിൻറെ നിലപാടും സമീപനവും- മുഖ്യമന്ത്രി വിശദീകരിച്ചു.
