ന്യൂഡൽഹി: പ്രശാന്ത് ഭൂഷനെതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റി. നേരത്തെ കേസിൽ നിരുപാധികം മാപ്പപേക്ഷ നൽകാൻ ഭൂഷന് മൂന്ന് ദിവസത്തെ സമയം കോടതി അനുവദിച്ചിരുന്നു. ഇന്ന് വാദത്തിനിടെ അരമണിക്കൂർ കൂടി നൽകിയെങ്കിലും അദ്ദേഹം മുൻനിലപാടിൽ ഉറച്ചുനിന്നു.
വാദങ്ങൾ പൂർത്തിയായ ശേഷം ഭൂഷൻറെ പ്രസ്താവനകളും ന്യായീകരണങ്ങളും വേദനാജനകമാണെന്ന് ജസ്റ്റീസ് അരുൺ മിശ്ര നിരീക്ഷിച്ചു. ശിക്ഷിക്കുകയാണെങ്കിൽ എന്ത് ശിക്ഷ നൽകണമെന്ന് കോടതി ചോദിച്ചു. 30 വർഷം പരിചയമുള്ള അദ്ദേഹം ഇത്തരത്തിലല്ല പെരുമാറേണ്ടതെന്നും അഭിഭാഷകനും രാഷ്ട്രീയക്കാരനും തമ്മിൽ വ്യത്യാസമുണ്ടെന്നും കോടതി ഓർമിപ്പിച്ചു. താനും പഴയ തലമുറയിലെ ആളാണെന്ന് പറഞ്ഞ ജസ്റ്റീസ് അരുൺ മിശ്ര, മാപ്പ് പറയാൻ ഭൂഷന് എന്താണ് തടസമെന്നും രാഷ്ട്രപിതാവ് പോലും ഈ വാക്ക് ഉപയോഗിച്ചിട്ടില്ലേയെന്നും ചോദിച്ചു.
നിരുപാധിക മാപ്പപേക്ഷയ്ക്ക് നിർബന്ധിക്കുന്നത് തെറ്റായ നടപടിയാണെന്ന് പ്രശാന്ത് ഭൂഷന് വേണ്ടി അഭിഭാഷകൻ രാജീവ് ധവാൻ വാദിച്ചു. അഭിഭാഷകൻ എന്ന നിലയിലുള്ള ആശങ്കയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. കോടതിയോട് ബഹുമാനക്കുറവും കാട്ടിയിട്ടില്ല. കോടതിയോട് ആത്മാർഥതയുള്ളതുകൊണ്ടാണ് വിമർശിക്കുന്നതെന്നും ഭൂഷനെ ശിക്ഷിച്ച് രക്തസാക്ഷിയാക്കരുതെന്നും രാജീവ് ധവാൻ വാദിച്ചു. കേസിൽ ഭൂഷനെ ശിക്ഷിക്കരുതെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ഇന്നും കോടതിയിൽ നിലപാടെടുത്തു. അദ്ദേഹത്തിന് താക്കീത് നൽകിയാൽ മതിയെന്നാണ് എജി കോടതിയെ അറിയിച്ചത്.
