കൊച്ചി: അബദ്ധത്തിൽ നാണയം വിഴുങ്ങി മൂന്ന് വയസുകാരൻ മരിച്ചു. ആലുവ കടുങ്ങല്ലൂർ സ്വദേശികളായ ദമ്പതികളുടെ മകൻ പൃഥ്വിരാജ് (മൂന്ന്) ആണ് മരിച്ചത്. സർക്കാർ ആശുപത്രിയിൽ കുട്ടിക്ക് വേണ്ട ചികിത്സ ലഭിക്കാത്തതാണ് മരണം സംഭവിക്കാൻ കാരണമെന്ന് വീട്ടുകാർ പരാതിപ്പെട്ടു.
ശനിയാഴ്ചയാണ് കുട്ടി നാണയം വിഴുങ്ങിയത്. ഉടൻ തന്നെ കൂട്ടിയെ ആലുവ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു. അവിടെയെത്തിയപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോകാൻ നിർദേശിച്ചു.
ആലപ്പുഴയിൽ എത്തിയപ്പോൾ ഡോക്ടർമാർ സംഭവത്തെ ഗൗരവത്തോടെ കാണാതെ കുട്ടിയെ വീട്ടിലെത്തിച്ച് ചോറും പഴവും നൽകാനാണ് ആവശ്യപ്പെട്ടതെന്നാണ് മാതാപിതാക്കൾ പറയുന്നത്. പിന്നീട് വീട്ടിലെത്തിച്ചെങ്കിലും രാത്രിയോടെ കുട്ടിയുടെ നില മോശമായി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, കുഞ്ഞ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കുട്ടിയുടെ മരണം അത്യന്തം ദൗർഭാഗ്യകരമായ സംഭവമെന്ന് വിശേഷിപ്പിച്ച മന്ത്രി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
