തിരുവനന്തപുരം∙ ഓട്ടോറിക്ഷയിൽ തൃശൂരിൽ നിന്ന് തിരുവനന്തപുരത്തെത്തി, പണം നൽകാതെ മുങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാറശാല ഉദിയൻകുളങ്ങര സ്വദേശി നിശാന്തിനെയാണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
അമ്മ മരിച്ചെന്നും എത്രയും വേഗം തിരുവനന്തപുരത്ത് എത്തണമെന്നും പറഞ്ഞാണ് നിശാന്ത് വരന്തരപ്പിള്ളി സ്വദേശി രേവതിനെ ഓട്ടം വിളിച്ചത്. എന്നാൽ തിരുവനന്തപുരത്തെത്തിയതോടെ പണം ഇപ്പോൾ തരാമെന്ന് പറഞ്ഞ് മുങ്ങി.
ഡീസലടിക്കാൻ പോലും കാശില്ലാതെ വലഞ്ഞ രേവത്, പൊലീസുകാർ നൽകിയ പണം കൊണ്ടാണ് തിരികെ വീട്ടിലെത്തിയത്. നിശാന്ത് പാറശാലയിലെ വീട്ടിലുണ്ടായിരുന്നു. രേവത് പറയുന്നതെല്ലാം നുണയെന്ന് വരുത്തി തീർത്ത് രക്ഷപെടാനായിരുന്നു നിശാന്തിന്റെ ശ്രമം.
ക്വാറന്റീനിലാണെന്ന് പറഞ്ഞതോടെ പൊലീസും നിശാന്തിനെ അന്വേഷിക്കാനോ പിടിക്കാനോ ശ്രമിച്ചിരുന്നില്ല. ഒടുവിൽ ക്വാറന്റീൻ എന്ന കള്ളത്തരം പൊളിഞ്ഞതോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പണം തിരിച്ച് കൊടുത്ത് കേസിൽ നിന്ന് രക്ഷപെടാനുള്ള ശ്രമം ഇപ്പോഴും തുടരുന്നുണ്ട്.
