കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽ പെട്ടു. പറന്നിറങ്ങുമ്പോൾ റൺവേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്. വിമാനത്തിൽ നിന്ന് പുക ഉയരുന്നതായാണ് വിവരം. അൽപം മുൻപാണ് സംഭവം നടന്നത്. യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റതായി കരുതുന്നു. രക്ഷാ പ്രവർത്തനം നടക്കുന്നു. യാത്രക്കാരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിത്തുടങ്ങി.
ദുബൈയിൽ നിന്ന് കോഴിക്കോടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ 1344 വിമാനമാണ് അപകടത്തിൽ പെട്ടത്. പാലക്കപ്പറമ്പ് ഭാഗത്തേക്കാണ് വിമാനം തെന്നി മാറിയത്. ഗുരുതരാവസ്ഥയെന്ന് കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ പ്രതികരിച്ചു. 167 യാത്രക്കാരും ഒപ്പം ജീവനക്കാരുമടക്കം 170 ലേറെ പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം.
റൺവേയിൽ നിന്ന് തെന്നിമാറി 40-50 അടി താഴ്ചയിലേക്ക് വീണ വിമാനം തകർന്നുപോയി. റൺവേയിൽ ഇറങ്ങിയ ശേഷം വിമാനം മുന്നോട്ടു പോയെന്ന് കരുതുന്നതായി എയർ ഇന്ത്യാ എക്സ് പ്രസ് വ്യത്തങ്ങൾ അറിയിച്ചു. നല്ല മഴ ഉണ്ടായിരുന്നു. വിമാനം ലാൻഡു ചെയ്തത് റൺവേയിൽ മുന്നോട്ടു കയറിയാണെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു. മുന്നോട്ട് നീങ്ങിയ വിമാനം റൺവേ കടന്ന് മുന്നോട്ടു പോയി. ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാനായില്ലെന്നാണ് വിവരം.



