ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം രൂക്ഷമാകുന്നു. കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം ഇന്ത്യൻ സൈന്യം വെടിയുതിർത്തുവെന്ന് ചൈന ആരോപിച്ചു. എന്നാൽ തങ്ങളുടെ സൈനികർ പ്രത്യാക്രമണം നടത്തി എന്നാണ് ചൈന അവകാശപ്പെടുന്നത്.
പാംഗോങ് തടാകത്തിന് തെക്കുഭാഗത്തുള്ള പർവത പ്രദേശത്തിന് സമീപം ഇന്ത്യൻ സൈനികർ വെടിയുതിർത്തതിനെത്തുടർന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികർ പ്രത്യാക്രമണം നടത്താൻ നിർബന്ധിതരായെന്ന് ചൈനയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
എന്നാൽ ചൈനയുടെ ആരോപണം ഇന്ത്യ നിഷേധിച്ചു. നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യം വെടിവയ്പ് നടത്തിയിട്ടില്ല. ഇതു സംബന്ധിച്ച് ഉടൻ പ്രസ്താവന പുറത്തിറക്കുമെന്നും സേനാവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ-ചൈന അതിർത്തിയിൽ നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് വെടിവയ്പുണ്ടായതായി ആരോപണം ഉയരുന്നത്. നേരത്തെ, ഗാൽവൻ സംഘർഷ വേളയിലും ഇരുവിഭാഗവും തോക്കുകളുപയോഗിച്ചിരുന്നില്ല.
