റിയാദ്: കോവിഡിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാനിരോധനം ഘട്ടം ഘട്ടമായി നീക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 15 മുതലാണിത് നടപ്പാക്കുക. 2021 ജനുവരി ഒന്നിന് യാത്രാ നിയന്ത്രണം പൂർണമായി നീക്കുമെന്നും, രാജ്യത്തിന് പുറത്തു പോകുന്നതിനും മടങ്ങിവരുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് എടുത്തു കളയുന്നതെന്നും മന്ത്രാലയം അറിയിച്ചു.
സെപ്‍തംബർ 15 ചൊവ്വാഴ്‍ച രാവിലെ ആറ് മുതൽ ഭാഗികമായി നിയന്ത്രണങ്ങൾ നീക്കും. മറ്റ് ജി.സി.സി രാജ്യങ്ങളിലുള്ള സൗദി പൗരന്മാർ, തൊഴിൽ റീഎൻട്രി വിസ, സന്ദർശക വിസ എന്നിവയുള്ള വിദേശികൾ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് ചൊവ്വാഴ്‍ച മുതൽ പ്രവേശനാനുമതി നൽകുന്നത്.
രാജ്യത്തേക്ക് എത്തുന്നവർ കോവിഡ് രോഗ മുക്തരാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. പ്രവേശന കവാടത്തിലെത്തുന്നതിന് 48 മണിക്കൂർ മുമ്പ് ഇഷ്യൂ ചെയ്‍ത രേഖകളായിരിക്കും സ്വീകരിക്കുക.
