കൊണ്ടോട്ടി: പ്രവാസികളെ നാട്ടിലേക്കെത്തിക്കുന്നതിനായ് ആരംഭിച്ച വന്ദേഭാരത് മിഷന്റെ ആറാംഘട്ടത്തിൽ കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈൻ, ഖത്തർ, യുഎഇ രാജ്യങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ അധിക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കുവൈറ്റിൽ നിന്നാണ് കൂടുതൽ സർവീസുകൾ. നാലു വിമാനത്താവളങ്ങളിലേക്കായി 39 വിമാനങ്ങളാണ് യാത്രക്കാരുമായി എത്തുക. ബഹ്റൈനില്‍ നിന്ന് 10 സർവീസുകളും സൗദി അറേബ്യയിൽ നിന്ന് ഒമ്പത് സർവീസുകളാണ് ഉള്ളത്.
സൗദിയിൽ നിന്ന് ഈ മാസം 14 വരെ ഇന്ത്യയിലേക്ക് ഷെഡ്യൂൾ ചെയ്ത 19 വിമാനങ്ങളിൽ ഒമ്പത് സർവീസുകളും കേരളത്തിലേക്കാണ്. മൂന്ന് വിമാനങ്ങൾ കരിപ്പൂരിലേക്കും മൂന്നെണ്ണം തിരുവനന്തപുരത്തേക്കും രണ്ട് സർവീസുകൾ കൊച്ചിയിലേക്കും ഒരെണ്ണം കണ്ണൂരിലേക്കുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഈ മാസം അഞ്ച്, ഏഴ് തീയതികളിൽ ദമാമിൽ നിന്നും 13ന് റിയാദിൽ നിന്നുമാണ് പ്രവാസികളുമായി വിമാനങ്ങളുമായി കരിപ്പൂരിലെത്തുക. നാല് ,13 തീയതികളിൽ ദമാമിൽ നിന്നും ഏഴാം തീയതി റിയാദിൽ നിന്നുമാണ് തിരുവനന്തപുരത്തേക്കുമാണ് വിമാനങ്ങൾ എത്തുക.
വന്ദേഭാരത് മിഷന്റെ ഭാഗമായ് കേരളമുൾപ്പെടെ ഇന്ത്യയിലേക്ക് രണ്ട് മാസത്തിനുളളിൽ 1,561 സർവീസുകളാണ് പ്രഖ്യാപിച്ചത്.
