തിരുവനന്തപുരം: ഇതുപോലെ നാറിയ ഭരണം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും, അന്തസ്സുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുർഗന്ധം കാരണം കേരള ജനതയ്ക്ക് മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ് ഉളളത്. സ്വപ്ന സുരേഷുമായി മന്ത്രിപുത്രന് എന്താണ് ബന്ധമെന്നുളള കാര്യം പുറത്തുവരണമെന്നും ചെന്നിത്തല പറഞ്ഞു.
നേരത്തേ പാർട്ടി സെക്രട്ടറിയുടെ മകനെ ഇഡി വിളിപ്പിച്ചു. ഇപ്പോൾ മന്ത്രി പുത്രനെതിരെ ആരോപണം ഉയർന്നിരിക്കുന്നു. വരുംദിവസങ്ങളിൽ മന്ത്രിപുത്രന്മാർക്കും പുത്രിമാർക്കും എതിരായ ആരോപണങ്ങളായിരിക്കും പുറത്തുവരിക. മന്ത്രിസഭയ്ക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല. മന്ത്രിസഭ ഒന്നാകെ രാജിവച്ചൊഴിയണം. ഇക്കാര്യം ആവശ്യപ്പെട്ട് 22 ന് സെക്രട്ടേറിയറ്റിന് മുന്നിലും കളക്ട്രേറ്റുകൾക്ക് മുന്നിലും യുഡിഎഫ് ഉപരോധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
'കാനം രാജേന്ദ്രനും സി.പി.ഐക്കാരും എവിടെയാണ്. കാനം കാശിക്ക് പോയിരിക്കുകയാണോ?ഒരക്ഷരം മിണ്ടുന്നില്ല. എല്ലാ കുറ്റങ്ങളും ചെയ്ത ജലീൽ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നത് തങ്ങളിയാതെ ഈച്ച പോലും പാറില്ലെന്ന് പറഞ്ഞവരെ തോൽപ്പിച്ചതാണെന്നാണ്. ഈച്ചപോലും അറിയാതെ കാര്യങ്ങൾ ചെയ്യുന്നവരെയാണ് പഠിച്ച കളളന്മാർ എന്ന് പറയുന്നത്. നമ്മുടെ നാട്ടിൽ ധാരാളം കളളന്മാർ ഉണ്ട്. താൻ അവരേക്കാൾ മിടുക്കനാണെന്ന് ജലീൽ തെളിയിച്ചിരിക്കുന്നു. ചെന്നിത്തല പരിഹസിച്ചു.
