തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിൻറെ രാജി ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റാനുള്ള ശ്രമമാണ് സംഘർഷത്തിനിടയാക്കിയത്. പ്രവർത്തകർ പോലീസിനു നേരെ കല്ലകളും കമ്പുകളും വലിച്ചെറിഞ്ഞു. തുടർന്ന് പോലീസ് നടത്തിയ ലാത്തിച്ചാർജിലും, ജലപീരങ്കിയിലും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ.എസ് ശബരിനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം അരങ്ങേറിയത്. ഇരു നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രകോപനമില്ലാതെ ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു, പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് ഒരുവിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
തലസ്ഥാനത്തെ കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ജലീലിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിക്ഷേധ മാർച്ച് സംഘർഷത്തിലെത്തി. കോഴിക്കോട് കെഎസ്.യു നടത്തിയ മാർച്ചിനു നേരെ പോലീസ് ലാത്തി ചാർജ് നടത്തി. ഏതാനും പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാകാത്തതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പാലക്കാട് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിൽ പോലീസുമായി സംഘർഷമുണ്ടായി. പ്രകടനത്തിനു നേരെ പോലീസ് ലാത്തി ചാർജ് നടത്തി. പോലീസുമായി പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്തു. റോഡിൽ കുത്തിയിരുന്ന യുവമോർച്ച പ്രവർത്തകരെ പോലീസ് നീക്കംചെയ്യാൻ ശ്രമിച്ചതോടെ സംഘർഷം ഉണ്ടാവുകയായിരുന്നു.
