ന്യൂഡൽഹി: ബോളിവുഡ് താരം കങ്കണാ റണൗത്തിന് വൈ പ്ലസ് സുരക്ഷ നൽകുന്നു. മുംബൈയെ പാക്കിസ്ഥാനുമായി സാമ്യപ്പെടുത്തിയുള്ള താരത്തിൻറെ പരാമർശം ഏറെ പ്രതിഷേധമുയരുന്നതിനിടെയാണ് അധിക സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. ഒരു സ്വകാര്യ സുരക്ഷ ഉദ്യോഗസ്ഥൻ, കമാൻഡോകൾ ഉൾപ്പെടെ 11 പൊലീസുകാരും കങ്കണയുടെ സുരക്ഷക്കുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, സുരക്ഷ നൽകിയ ആഭ്യന്തരമന്ത്രാലയത്തിയും മന്ത്രി അമിത് ഷാക്കും കങ്കണ ട്വിറ്ററിലൂടെ നന്ദിയറിച്ചു. ''ഒരു രാജ്യസ്നേഹിയുടെ ശബ്ദത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ബഹുമാനപ്പെട്ട അമിത് ഷായോട് നന്ദിയുണ്ട്. അദ്ദേഹത്തിന് വേണമെങ്കിൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം മുംബൈയിലേക്ക് പോകാമെന്ന് എന്നെ ഉപദേശിക്കാമായിരുന്നു. എന്നാൽ അദ്ദേഹം ഇന്ത്യയുടെ മകളെ ബഹുമാനിക്കുകയും അവളുടെ അഭിമാനവും ആത്മവിശ്വാസവും സംരക്ഷിക്കുകയും ചെയ്തു. ആദരവ്. ജയ് ഹിന്ദ്'' - കങ്കണ ട്വിറ്ററിൽ കുറിച്ചു.
ബി.ജെ.പി അനുഭാവിയായ കങ്കണയുടെ ട്വീറ്റ് വിവാദത്തിലായതോടെ ശിവസേന നേതാക്കൾ പരസ്യമായി പ്രതിഷേധവുമായി രംഗത്ത് എത്തി. മുംബൈയിൽ പ്രവേശിച്ചാൽ കങ്കണയെ വനിത നേതാക്കളെ വിട്ട് തല്ലിക്കുമെന്ന് ശിവസേന എം.എൽ.എ പ്രതാപ് സർനായിക് ഭീഷണിപ്പെടുത്തിയിരുന്നു. കങ്കണ പാക് അധീന കശ്മീരിലേക്ക് പോകുന്നതാണ് നല്ലതെന്ന് ശിവസേന എം.പി സഞ്ജയ് റാവുത്തും പ്രതികരിച്ചിരുന്നു.
ഈ സാഹചര്യത്തിലാൽ കങ്കണക്ക് മുംബൈയിലും സുരക്ഷയൊരുക്കുമെന്ന ഹിമാചൽ പ്രദേശ് സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. കങ്കണ ഹിമാചൽ പ്രദേശിന്റെ മകളാണെന്നും അതിനാൽ തന്നെ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനത്തിൻെറ കടമയാണെന്നും മുഖ്യമന്ത്രി ജയ്‌റാം താക്കൂർ അറിയിച്ചു. കങ്കണയുടെ സഹോദരിയും പിതാവും സർക്കാരിനോട് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.
