ദുബായ്: വന്ദേ ഭാരത് മിഷനിൽ ഉൾപ്പെട്ടിട്ടുള്ള എയർഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് സിവിൽ ഏവിയേഷൻറെ താത്കാലിക വിലക്ക്. ഈ മാസം 18 മുതൽ ഒക്ടോബർ രണ്ടുവരെ പതിനഞ്ചു ദിവസത്തേക്കാണ് ദുബായിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് ബാധിച്ചവരെ യാത്രചെയ്യാൻ അനുവദിച്ചതിനെ തുടർന്നാണ് നടപടി.
വിലക്കിനെ തുടർന്ന് ദുബായിയിലേക്കുള്ള എയർഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തു. ഒക്ടോബർ രണ്ടുവരെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ദുബായിയിലേക്കോ ദുബായിയിൽ നിന്ന് പുറത്തേക്കോ സർവീസ് നടത്താൻ കഴിയില്ല. കഴിഞ്ഞ മാസം കോവിഡ് രോഗിയെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബായിയിൽ എത്തിച്ചതായി കണ്ടെത്തിയിതിനെ തുടർന്ന് ദുബായ് സിവിൽ ഏവിയേഷൻ എയർ ഇന്ത്യയ്ക്ക് നോട്ടീസ് നൽകി.
എന്നാൽ ഈ മാസം നാലിന് ജയ്പുറിൽനിന്ന് മറ്റൊരു കോവിഡ് രോഗി കൂടി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബായിയിൽ എത്തി. ഇതോടെയാണ് ദുബായ് അധികൃതർ കർശന നടപടി എടുത്തത്. കോവിഡ് പോസിറ്റീവ് ആയ രണ്ട് വ്യക്തികളുടെ ചികിത്സാ ചിലവും സഹയാത്രികരുടെ ക്വറന്റീൻ ചിലവുകളും എയർ ഇന്ത്യ എക്പ്രസ് ഏറ്റെടുക്കണമെന്ന് ദുബായ് സിവിൽ ഏവിയേഷൻ നൽകിയ നോട്ടീസിൽ പറയുന്നു.
