കൊച്ചി: ഈ വർഷത്തെ തിരുവോണം, നീലീശ്വരം മുണ്ടങ്ങാമറ്റത്തെ മൂന്നു കുടുംബങ്ങൾക്ക് "കരുതലോണം" ആണ്. ഈ കുടുംബങ്ങൾക്ക് ഓണസമ്മാനമായി ലഭിച്ചത് ഓണപ്പുടവയും ഓണസദ്യയും മാത്രമല്ല, "സ്വന്തം വീട് " എന്ന ഒരു വലിയ സ്വപ്നസാക്ഷാത്കാരം കൂടിയാണ്. കരുതലോടെ ഇവരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നതാവട്ടെ, സ്വിറ്റ്‌സർലണ്ടിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫും, മുണ്ടങ്ങാമറ്റം സഹൃദയാ കലാവേദി & ലൈബ്രറിയും.
വീടൊന്നിന് ഏഴരലക്ഷം രൂപചിലവിൽ മനോഹരമായി പണിതീർത്ത മൂന്നു വീടുകളുടെ താക്കോൽ ദാനം, 2020 ആഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 9 മണിക്ക് കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ശ്രീ ധർമ്മരാജ് അടാട്ട് നിർവഹിച്ചു. കോവിഡ് - 19 നിബന്ധനകൾ കർശനമായും പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങുകളിൽ മുണ്ടങ്ങാമറ്റം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആനി ജോസ് അദ്ധ്യക്ഷത വഹിച്ചു. പതിനഞ്ച് ലക്ഷം രൂപയാണ് ഈ മൂന്നു വീടുകൾക്കുവേണ്ടി ലൈറ്റ് ഇൻ ലൈഫ് ചിലവഴിച്ചത്. ഈവർഷം മെയ്മാസം കുട്ടികളുടെ വിദ്യാഭ്യാസപദ്ധതിയായ ലൈറ്റ് 4 ചൈൽഡിനുവേണ്ടി മുപ്പതുലക്ഷത്തി അറുപതിനായിരം രൂപയും, അരുണാചൽപ്രദേശിൽ നിർമ്മാണത്തിലിരിക്കുന്ന സ്കൂളിനായി രണ്ടാം ഗഡുവായ മുപ്പത്തിരണ്ടുലക്ഷം രൂപയും നൽകിയിരുന്നു. പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന കുട്ടികൾക്ക്, ഈ വർഷം ഇതുവരെ നൽകിയ നാലു ലക്ഷം രൂപക്ക് പുറമേയാണിത്. കഴിഞ്ഞ ആറ് വർഷങ്ങൾക്കുള്ളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം വീടുകളാണ് നിർധനർക്കായി ലൈറ്റ് ഇൻ ലൈഫ് നിർമ്മിച്ച് നൽകിയത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ കോട്ടയം ജില്ലയിലെ ളാക്കാട്ടൂരിൽ പുനർജനി എന്ന പേരിൽ . പ്രളയ ബാധിതർക്ക് ഏഴ് വീടുകൾ നിർമ്മിച്ചു കൈ മാറിയത് ശ്രദ്ധേയമായിരുന്നു.
കൊറോണക്കാലമായിരുന്നിട്ടുപോലും, ഈ വർഷം ഏതാണ്ട് എൺപത്തിയൊന്നുലക്ഷത്തി അറുപതിനായിരംരൂപ അർഹതപ്പെട്ടവർക്ക് നൽകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് തങ്ങളെന്ന് ലൈറ്റ് ഇൻ ലൈഫ് ഭാരവാഹികൾ അറിയിച്ചു.


