തിരുവനന്തപുരം∙ സംസ്ഥാനത്ത് ശനിയാഴ്ച 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 23 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 95,918 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്.
ശനിയാഴ്ച 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 116 ആരോഗ്യപ്രവർത്തകർക്ക് രോഗം. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,228 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7570 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഒക്ടോബർ, നവംബർ മാസങ്ങൾ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെയും അതുമൂലമുള്ള മരണത്തെയും സംബന്ധിച്ച് ഏറ്റവും നിർണായക കാലഘട്ടമായി വേണം കണക്കാക്കാൻ. കൂടുതൽ ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ നടത്തണം. എങ്കിൽ മാത്രമേ മരണനിരക്ക് തടയാനാകൂ.
നിലവിലെ സാഹചര്യത്തിൽ 10,000ത്തിൽ കൂടുതൽ കേസുകൾ വരുന്നു. പരിശോധനകളുടെ എണ്ണം കൂട്ടി. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയരുകയാണ്. ഇതു കാണിക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നാണ്. തൊട്ടടുത്ത സംസ്ഥാനങ്ങളിലും ഈ പകർച്ചവ്യാധി അതിശക്തമായി തുടരുകയാണ്.
