തിരുവനന്തപുരം : പെൻഷൻ കാശിൽനിന്നു മിച്ചംപിടിച്ച് സ്വരുക്കൂട്ടിവെച്ച പണം ബസ് യാത്രക്കിടയിൽ മോഷ്ടിക്കപ്പെട്ടു .പൂജപ്പുര കൈലാസ് നഗർ സ്വദേശിയായ കൃഷ്ണമ്മയുടെ പണമാണ് യാത്രയ്ക്കിടെ നഷ്ടമായത്. പെൻഷൻ കാശിൽനിന്നു മിച്ചംപിടിച്ച് സ്വരുക്കൂട്ടിവെച്ച പതിനയ്യായിരം രൂപയാണ് മോഷ്ടിക്കപ്പെട്ടത്.പാളയത്ത് ബസിൽ വന്നിറങ്ങുമ്പോഴാണ് ഇവരുടെ സഞ്ചിയിലുണ്ടായിരുന്ന പതിനയ്യായിരം രൂപയടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടത് അറിഞ്ഞത്.സ്വരുക്കൂട്ടിവെച്ച പണവുമായി വായ്പ അടയ്ക്കാനായി ശ്രീകാര്യത്തെ ബാങ്കിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു പണം നഷ്ടപ്പെട്ടത്. ബസ് പോയിക്കഴിഞ്ഞപ്പോഴാണ് സഞ്ചി കീറിയിരിക്കുന്നതു കൃഷ്ണമ്മയുടെ ശ്രദ്ധയിലപ്പെട്ടത്. ഉള്ളിലുണ്ടായിരുന്ന പണമടങ്ങിയ പഴ്‌സ് ആരോ കവർന്നതാണ് എന്നറിഞ്ഞപ്പോൾ നടുറോഡിൽ തളർന്നിരുന്നുപോയി കൃഷ്ണമ്മ. കാര്യം തിരക്കിയെത്തിയ പോലീസിനും യാത്രക്കാർക്കും മുൻപിൽ ഈ 80-കാരി വാവിട്ട് കരഞ്ഞു പറഞ്ഞു'വാർധക്യ പെൻഷനിന്നു മിച്ചംപിടിച്ച കാശാണ്...എനിക്കത് കണ്ടുപിടിച്ചു തരണേ..'
ആഹാരവും മരുന്നുപോലും മാറ്റിവെച്ച് മിച്ചംപിടിച്ചുണ്ടാക്കിയ പണമായിരുന്നു അതെന്ന് അവർ പറഞ്ഞു. നടപ്പാതയിലിരുന്ന് വാവിട്ടുകരയുന്ന വൃദ്ധയെക്കണ്ട് സ്ഥലത്തുണ്ടായിരുന്ന പിങ്ക് പോലീസ് സഹായത്തിനെത്തി. താൻ കൂട്ടിവെച്ച പണം നഷ്ടമായതറിഞ്ഞതോടെ അവർ പരിസരം മറന്ന് കരഞ്ഞുപോയി.
ഉടൻതന്നെ എസ്.ഐ. റസിയാ ബീഗത്തിന്റെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചു. വയർലസ് സന്ദേശം നൽകി ആ റൂട്ടിലെ സ്വകാര്യ ബസുകൾ മുഴുവൻ പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ല. പണം കിട്ടാതെ മടങ്ങിപ്പോവില്ല എന്നു പറഞ്ഞ് കരച്ചിൽ തുടർന്ന കൃഷ്ണമ്മയെ സമാധാനിപ്പിക്കാൻ പിങ്ക് പോലീസും പാടുപെട്ടു. പിന്നീട് വനിതാപോലീസ് ഇവരെ കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. ക്യാമറ പരിശോധന ഉൾപ്പെടെ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. വണ്ടിക്കൂലിക്കുപോലും പണമില്ലാതിരുന്ന അവരെ ഒടുവിൽ മകൾ ലേഖയുടെ പൂജപ്പുരയിലെ വീട്ടിൽ പിങ്ക് പോലീസ് തന്നെ എത്തിച്ചു.


