തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെയും സന്ദർശകരുടെയും അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം നിയന്ത്രിക്കാൻ അക്സസ്സ് കണ്‍ട്രോൾ സംവിധാനം ഏർപ്പെടുത്തുന്നു. ഈ സംവിധാനത്തെ ജീവനക്കാരുടെ നിലവിലുള്ള അറ്റൻഡൻസ് മാനേജ്മെന്റ് സംവിധാനം വഴി ‘സ്പാർക്ക്’ ശമ്പള വിതരണ സോഫ്റ്റുവെയറിലേക്കു ബന്ധിപ്പിക്കും. ജീവനക്കാർ പഞ്ച് ചെയ്തശേഷം മുങ്ങിയാൽ പിടി വീഴും.
സെക്രട്ടേറിയറ്റിലെ ഭരണപരിഷ്ക്കാര നടപടികളുടെ ഭാഗമായാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്. തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മാത്രം തുറക്കുന്ന ഗേറ്റുകൾ സെക്രട്ടേറിയറ്റിലെ നാല് കവാടങ്ങളിലും അനക്സിലെ രണ്ടു കവാടങ്ങളിലും സ്ഥാപിക്കും. കയറാനും ഇറങ്ങാനും കാർഡ് വേണ്ടി വരും. ഡ്യൂട്ടി സമയത്ത് പുറത്തിറങ്ങിയാൽ തിരിച്ചു കയറുന്നവരെയുള്ള സമയം ഹാജരിൽ കുറവ് വരും. ജോലി സംബന്ധമായാണ് പുറത്തിറങ്ങുന്നതെങ്കിൽ അത് രേഖാമൂലം വിശദീകരിക്കേണ്ടിവരും.കൊച്ചി മെട്രോയിലും അക്കൗണ്ട് ജനറൽ ഓഫിസിലും നടപ്പാക്കിയ മാതൃകയിൽ ആണ് സംവിധാനം. ദിവസം 7 മണിക്കൂർ ജോലി ചെയ്തില്ലെങ്കിൽ അവധി രേഖപ്പെടുത്തും. കൊച്ചി മെട്രോ ലിമിറ്റഡിന്റെ സൗജന്യ സാങ്കേതിക സഹായത്തോടെ കെൽട്രോൺ വഴി 1.95 കോടി രൂപയ്ക്കാണ് പദ്ധതി നടപ്പാക്കുന്നത്. ആറ് ബൂം ബാരിയറോടുകൂടി സെക്രട്ടേറിയറ്റിലും അനക്സിലും ഗതാഗത നിയന്ത്രണം നടത്തുന്നതിനു തുക അനുവദിക്കാനും തീരുമാനിച്ചു.
