കൊച്ചി : വാളയാർ പിഡനകേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേസിൽ പുനർ വിചാരണ നടത്തണമെന്നും പുനരന്വേഷണം വേണമെങ്കിൽ സർക്കാരിന് വിചാരണക്കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജഡ്ജിമാരായ എ.ഹരിപ്രസാദ്, എം.ആർ. അനിത എന്നിവരുടെ ഉത്തരവ്. .പ്രതികളെ വെറുതെ വിട്ടു കോണ്ട് പാലക്കാട് പോക്‌സോ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാരും കുട്ടികളുടെ മാതാവും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി നടപടി. കേസില്‍ പുനര്‍വിചാരണക്കും കോടതി അനുമതി നല്‍കി.പോക്സോ കേസുകൾ പരിഗണിക്കുന്ന ജഡ്ജിമാർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും കോടതി നിർദേശിച്ചു.
പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സംശയത്തിന്റെ അനുകൂല്യത്തിലാണ് പ്രതികളെ പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതെ വിട്ടത്. എന്നാല്‍, കേസ് അന്വേഷിച്ച പോലീസിന്റെയും കേസ് നടത്തിയ പ്രോസിക്യൂഷെന്റെയും ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകള്‍ ആണ് പ്രതികളെ വെറുതെ വിടാന്‍ കാരണമായതെന്നായിരുന്നു സര്‍ക്കാര്‍ വാദം. വേണ്ടിവന്നാല്‍ തുടര്‍ അന്വേഷണത്തിനോ പുനര്‍ അന്വേഷണത്തിനോ സര്‍ക്കാര്‍ ഒരുക്കമാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണ കോടതിയ്ക്കും വീഴ്ച സംഭവിച്ചെന്നു സര്‍ക്കാര്‍ വാദിച്ചു. കേസില്‍ പൊലീസ് തുടക്കം മുതല്‍ പ്രതികള്‍ക്ക് അനുകൂലമാക്കി കേസ് മാറ്റിയെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുടെ വാദം.
നേരത്തെ മേൽ കോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു. ഹൈക്കോടതി വിധിയുടെ സാഹചര്യത്തിൽ ജാമ്യം റദ്ദാകുകയും ഇവരെ വീണ്ടും അറസ്റ്റു ചെയ്യുകയും ചെയ്യും. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ചു പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ വിചാരണക്കോടതി വെറുതെ വിട്ട നാലു പേരിൽ ഒരാളെ ഏതാനും മാസങ്ങൾക്കു മുമ്പ് ചേർത്തലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതോടെ മൂന്നു പേരുടെ കാര്യത്തിലാണ് തുടർ അന്വേഷണങ്ങളും വിചാരണയും ഉണ്ടാകുക. 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് അട്ടപ്പളളം ശെല്‍പുരത്തെ വീട്ടില്‍ പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ലൈംഗീകചൂഷണത്തിനിരയായിരുന്നുവെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ തെളിഞ്ഞിരുന്നു.
