തിരുവനന്തപുരം : പോത്തന്‍കോട് മധ്യവയസ്കനെ സുഹൃത്തുക്കള്‍ വെട്ടിക്കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു .മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണനെ കൊലപ്പെടുത്തിയത്.സംഭവത്തിൽ രാധാകൃഷ്‍ണന്റെ സുഹൃത്തുക്കളായ അനില്‍, കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പോത്തന്‍കോടിനടുത്ത് അയിരൂപ്പാറ ജംക്‌ഷനില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം .
കൊല്ലപ്പെട്ട രാധാകൃഷ്ണനും പ്രതികളായ അനിലും കുമാറും ഒരുമിച്ച് കടത്തിണ്ണയിലിരുന്ന് മദ്യപിക്കുകായിരുന്നു.ഇതിനിടയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് . രാധാകൃഷ്ണനെ ക്രൂരമായി വെട്ടിക്കൊല്ലുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിലത്ത് വീണ രാധാകൃഷ്ണനെ ആദ്യം കുമാറാണ് വെട്ടുന്നത്. അതിനു ശേഷം ഓടിയെത്തിയ അനില്‍ പലതവണ ആവര്‍ത്തിച്ച് വെട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. രക്തം വാര്‍ന്ന് വഴിയില്‍ കിടക്കുന്ന നിലയില്‍ യാത്രക്കാരാണ് രാധാകൃഷ്ണനെ കണ്ടത്. അവര്‍ പൊലീസിനെ അറിയിച്ചു. മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രാവിലെ ഏഴ് മണിയോടെ മരിച്ചു. മരിക്കും മുന്‍പ് തന്നെ അനിലും കുമാറുമാണ് ആക്രമിച്ചതെന്ന് രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു.
സിസിടിവി ദൃശ്യങ്ങളും തെളിവായതോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. മൂവരും മദ്യപിക്കാനായി പലപ്പോഴും ഒത്തുകൂടാറുണ്ടായിരുന്നു. ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. കുമാറും രാധാകൃഷ്ണനും തമ്മില്‍ നേരത്തെയും ചില പ്രശ്നങ്ങളുള്ളതായി പോത്തന്‍കോട് പൊലീസ് അറിയിച്ചു.
