തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വിവാദത്തിലായ ഭൂമിയുടെ ഉടമ വസന്ത പോക്കുവരവ് ചെയ്തതില്‍ ദുരൂഹത. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ശുപാര്‍ശ ചെയ്തു. ഭൂമി കൈമാറ്റത്തില്‍ ചട്ടലംഘനമുണ്ടെന്ന് റവന്യു വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് നൽകി.
ഭൂമി തന്റേതു തന്നെയെന്നും പട്ടയമുണ്ടെന്നും പരാതിക്കാരി വസന്ത പറഞ്ഞിരുന്നു. മരിച്ച രാജനും കുടുംബവും താമസിച്ചിരുന്നത് 15 വര്‍ഷമായി താന്‍ കരമടയ്ക്കുന്ന ഭൂമിയിലാണ്. കോടതിയില്‍ ഉടമസ്ഥാവകാശം തെളിയിക്കുമെന്നും വസന്ത പറഞ്ഞിരുന്നു.ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ പൊലീസിനെതിരേ ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയിരുന്നു. രക്ഷിതാക്കൾ മരിക്കാനിടയായത് എസ്ഐയും അയൽവാസിയുമായ വസന്തയും കാരണമാണെന്ന് രാജൻ–അമ്പിളി ദമ്പതികളുടെ മക്കൾ രാഹുലും രഞ്ജിത്തും മൊഴി നൽകിയിരുന്നു. ഭൂമി പരാതിക്കാരിയായ വസന്ത വില കൊടുത്തു വാങ്ങിയതാണെന്നും രാജൻ ഭൂമി കയ്യേറിയതാണെന്നും നേരത്തെ തഹസിൽദാരും റിപ്പോർട്ട് ചെയ്തിരുന്നു.
അച്ഛൻ തലയിൽ പെട്രോൾ ഒഴിച്ചത് ആത്മഹത്യ ചെയ്യാനല്ലെന്നും മറിച്ചു വന്നവരെ പിൻതിരിപ്പിക്കാൻ വേണ്ടിയാണെന്നും കേസിൽ ദൃക്സാക്ഷിയായ ദമ്പതികളുടെ മക്കൾ ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയിരുന്നു. പോങ്ങിൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ രാജനും ഭാര്യ അമ്പിളിക്കും കഴിഞ്ഞ 22ന് ആണു വീടൊഴിപ്പിക്കുന്നതിനിടെ പൊള്ളലേൽക്കുന്നത്.
