ചെന്നൈ: ആറു വർഷം മുൻപു നടന്ന കൊലപാതകക്കേസിലെ പ്രതിയുടെ തല ഗുണ്ടാ സംഘം വെട്ടിയെടുത്തു. വെട്ടിയെടുത്ത തല അയാളുടെ വീടിനു മുന്നിൽ തന്നെ കൊണ്ടു വച്ചു. പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിനെതിരെ തിരിഞ്ഞ ഗുണ്ടാ സംഘ നേതാവിനെ വെടിവച്ചു കൊന്നു. കടലൂർ ജില്ലയിലെ പൻറുട്ടിക്കു സമീപം പുതുപ്പേട്ടയിലാണു സിനിമാ കഥകളെ വെല്ലുന്ന സംഭവങ്ങൾ.
കൊലപാതകമുൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ വീരരംഗൻ (31) ആണു വെട്ടേറ്റു മരിച്ചത്. കൊലപാതകത്തിനു നേതൃത്വം നൽകിയ ഗുണ്ടാ സംഘത്തിന്റെ നേതാവ് കൃഷ്ണ (31) പൊലീസിന്റെ വെടിയേറ്റു മരിച്ചു.
കൃഷ്ണയുടെ അടുത്ത സുഹൃത്തും ബന്ധുവുമായിരുന്ന സതീഷ് കുമാർ 2014-ൽ കൊല്ലപ്പെട്ടു. വീരരംഗന്റെ നേതൃത്വത്തിലുള്ള സംഘമാണു സതീഷ് കുമാറിനെ കൊന്നത്. മാസങ്ങൾക്കു മുൻപ് വിവാഹം കഴിച്ച വീരരംഗൻ കടലൂരിൽ ജ്യൂസ് കട നടത്തുകയാണിപ്പോൾ. കടയിൽ നിന്നു മടങ്ങുന്നതിനിടെ കൃഷ്ണയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം വഴിയിൽ തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തല വെട്ടിയെടുത്തു സതീഷ് കുമാറിന്റെ വീടിനു മുന്നിൽ കൊണ്ടുവച്ചു.
സംഭവമറിഞ്ഞെത്തിയ പൊലീസ് പ്രതികളെ പിടികൂടി. കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കുന്നതിനായി കുമുടിയൻകുപ്പത്ത് എത്തിച്ചപ്പോൾ കൃഷ്ണ പൊലീസ് ഇൻസ്പെക്ടർ ദീപനെ അക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി പൊലീസ് നടത്തിയ വെടിവയ്പ്പിൽ കൃഷ്ണ കൊല്ലപ്പെടുകയായിരുന്നുവെന്നാണു പൊലീസിന്റെ വാദം.


