തിരുവനന്തപുരം : ഇ. ശ്രീധരനെക്കുറിച്ച് തനിക്ക് നല്ല അഭിപ്രായമെന്ന് ഉമ്മന്‍ ചാണ്ടി. ബിജെപിയില്‍ ചേര്‍ന്നതില്‍ ദുഃഖമുണ്ട്. എന്നാൽ അദ്ദേഹത്തിന് തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണമെന്നു പറയുന്നത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു. എല്‍ഡിഎഫിനെ തകര്‍ക്കാനുള്ള അടിയൊഴുക്കാണ് നടക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
വന്‍പദ്ധതികള്‍ നടക്കുമെന്നു വന്നപ്പോള്‍ പിണറായി സര്‍ക്കാര്‍ എതിരുനിന്നെന്ന് ഇ. ശ്രീധരന്റെ വെളിപ്പെടുത്തൽ. നിലമ്പൂര്‍ നഞ്ചന്‍കോട് റയില്‍വേ ലൈനിന് സംസ്ഥാന സര്‍ക്കാര്‍ എതിരു നിന്നത് തന്നെ വേദനിപ്പിച്ചു. നിലമ്പൂരിനു പകരം തലശേരി– മൈസുരു പദ്ധതിയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. നിലമ്പൂര്‍- നഞ്ചന്‍കോട് അന്ന് തുടങ്ങിയിരുന്നെങ്കില്‍ അധികം വൈകാതെ പൂര്‍ത്തിയാകുമായിരുന്നു. 2 മെട്രോ പദ്ധതികള്‍ വേണ്ടന്നുവച്ചു. പദ്ധതികളിലൊന്നും ഡിഎംആര്‍സി തന്നെ വേണ്ടന്ന നിലപാടാണ് ഇടതുസര്‍ക്കാര്‍ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
2019ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിരുന്നു. തനിക്ക് 75 വയസില്‍ കൂടുതല്‍ പ്രായമുളളതുകൊണ്ടാണ് മാറി നില്‍ക്കേണ്ടി വന്നതെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.


