ചെന്നൈ : ബെംഗളുരുവിൽ 4 വർഷത്തെ ജയിൽ ശിക്ഷയും രണ്ടാഴ്ചത്തെ കോവിഡ് ചികിത്സയും കഴിഞ്ഞ് അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികല ഇന്ന് ചെന്നൈയിൽ എത്തുന്നു. ക്വാറന്റീനിൽ കഴിയുന്ന ബെംഗളുരുവിലെ റിസോർട്ടിൽനിന്ന് അനുയായികള്‍ക്കൊപ്പം റോഡ് ഷോ ആയാണ് ചെന്നൈയിൽ എത്തുന്നത്. ശശികല എത്തുന്നതിൽ ജയലളിത, എംജിആർ സമാധികൾ അടച്ചുപൂട്ടിയ അണ്ണാഡിഎംകെ സർക്കാർ പാർട്ടി ആസ്ഥാനത്തിന് പോലീസ് കാവൽ ഏർപ്പെടുത്തി.
2017 ൽ ജയിലിൽ പോകുന്ന സമയത്താണ് ശശികല ജയലളിതയുടെ സമാധിയിൽ കയ്യടിച്ചു ശപഥം ചെയ്യുന്നത്. ജയലളിത കൂടി പ്രതി ആയിരുന്ന അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷ കഴിഞ്ഞാണ് ശശികല എത്തുന്നത്. താൻ വാഴിച്ചവർ തന്നെ ചതിച്ചതിന്റെ അടങ്ങാത്ത ദേഷ്യവുമായാണ് മടക്കം. ജയ സമാധിയിൽ എത്തി പ്രതിജ്ഞ എടുത്താൽ ഉണ്ടാകാൻ പോകുന്ന ചലനങ്ങൾ മുൻകൂട്ടി കണ്ട അണ്ണാഡിഎംകെ നേതൃത്വം ജയ സമാധി അടച്ചു പൂട്ടി. ഇതോടെ നേരെ ടി നഗറിലെ എംജിആറിന്റെ വീട്ടിലെത്തിയാണ് ശശികല രാഷ്ട്രീയ ജീവിതത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുക.
വൻ ജനക്കൂട്ടം അനുവദിക്കില്ലെന്നു പോലീസ് മുന്നറിയിപ്പ് നൽകി. രാവിലെ ബെംഗളുരുവിൽ നിന്നും പുറപ്പെട്ട റോഡ് ഷോ 32 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയായാണ് ചെന്നൈയിൽ എത്തുക. അതേസമയം ശശികലയ്ക്കെതിരെ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. ചെന്നൈയിലെ 6 ഇടങ്ങളിലെ ബംഗ്ലാവും ഭൂമിയുമടക്കം ശശികലയുടെ 100 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. ഇളവരിശിയുടേയും സുധാകരന്റെയും പേരിലുള്ള സ്വത്തുക്കളാണ് ബെനാമി നിയമപ്രകാരം കണ്ടുകെട്ടിയത്.


