തിരുവനന്തപുരം : ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. കഴക്കൂട്ടത്ത് മല്‍സരിക്കാന്‍ തയാറാണെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചതിന് പിന്നാലെ സംസ്ഥാന നേതൃത്വവും പച്ചക്കൊടി കാട്ടി. ഇന്ന് ഡല്‍ഹിയില്‍ പ്രഖ്യാപനമുണ്ടാകും. കഴിഞ്ഞ തവണ വി. മുരളീധരൻ രണ്ടാം സ്ഥാനത്തു വന്ന കഴക്കൂട്ടം ബിജെപിക്കു ജയസാധ്യതയുള്ള മണ്ഡലമാണ്.
കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ പേര് കേന്ദ്രനേതൃത്വം നിർദേശിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന് താൽപര്യമില്ലാത്തതു കൊണ്ട് നീക്കുകയായിരുന്നുവെന്ന് അഭ്യൂഹം ശക്തമായ സാഹചര്യത്തിൽ വിശദീകരണവുമായി സംസ്ഥാന അധ്യക്ഷൻ രംഗത്ത് എത്തിയിരുന്നു.
ശോഭാ സുരേന്ദ്രന്‍ ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് കെ.സുരേന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ശോഭാ സുരേന്ദ്രനോട് മല്‍സരിക്കാന്‍ എല്ലാവരും പറഞ്ഞതാണ്. അവര്‍ തന്നെയാണ് മല്‍സരിക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയത്. ശോഭാ സുരേന്ദ്രനും കെ.സുരേന്ദ്രനും തമ്മില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ല. പുറത്തുവരുന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള പ്രൾഹാദ് ജോഷി ശോഭാ സുരേന്ദ്രനെ വിളിച്ച് മത്സരത്തിനു തയാറെടുക്കാൻ അഭ്യർഥിച്ചിരുന്നു. മുതിർന്ന നേതാക്കളിലൊരാൾ തന്നെ വിളിച്ച് സ്ഥാനാർഥിയാകണമെന്ന് അഭ്യർഥിച്ചതായി ശോഭ തന്നെ മാധ്യമങ്ങളോടു പറയുകയും ചെയ്തിരുന്നു.

