തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണോ എന്ന കാര്യത്തിൽ ഹൈക്കോടതിയുടെ നിലപാടുകൂടി നോക്കിയായിരിക്കും സി.പി.എമ്മിന്റെ അന്തിമതീരുമാനം. ലോകായുക്തവിധി ഹൈക്കോടതി സ്റ്റേ ചെയ്യുകയോ പുനഃപരിശോധനയ്ക്കായി തിരിച്ചയക്കുകയോ ചെയ്താൽ ജലീലിന്റെ രാജിയുണ്ടാകില്ല. സ്റ്റേയ്ക്ക് ഹൈക്കോടതി വിസമ്മതിച്ചാൽ രാജി അനിവാര്യമാകുമെന്നാണ് പാർട്ടി നിഗമനം.
കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിയമിച്ചത് സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണെന്ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ജലീലിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കംചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ലോകായുക്ത മുഖ്യമന്ത്രിയോടു നിർദേശിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഉത്തരവും മറ്റു രേഖകളും പ്രത്യേക ദൂതൻവഴി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിച്ചിട്ടുണ്ട്.
ഉത്തരവ് സംബന്ധിച്ച നിയമപരമായ കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും സർക്കാർ നിലപാടെടുക്കാൻ പോകുന്നതേയുള്ളൂവെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞു. കോടതിയുടെയും ഗവർണറുടെയും മുമ്പിൽവന്ന ആരോപണത്തിൽ പിന്നീട് ലോകായുക്തയുടെ പ്രതികൂല വിധിയുണ്ടായതിന്റെ പേരിൽമാത്രം തിടുക്കപ്പെട്ട് രാജിവേണ്ടെന്നാണ് സി.പി.എം. നിലപാട്. നടപടികൾ മുഴുവൻ പാലിച്ചല്ല ലോകായുക്ത തീർപ്പിലെത്തിയതെന്നാണ് ജലീലിന്റെ വാദം. ആരോപണം സംബന്ധിച്ച അന്വേഷണത്തിലേക്കുപോയില്ലെന്നും അതുകൊണ്ട് ലോകായുക്തയുടെ തീർപ്പ് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
