ഭോപ്പാല്‍ : മധ്യപ്രദേശില്‍ പ്രളയബാധിത പ്രദേശത്ത് ജനങ്ങള്‍ക്കു സഹായമെത്തിക്കാന്‍ എത്തിയ മന്ത്രിയും കുടുങ്ങി. മന്ത്രിയെ വ്യോമസേനയുടെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി. ദുരിതമേഖലയിലെ ജനങ്ങള്‍ക്കു സഹായമെത്തിക്കാന്‍ ബോട്ടില്‍ പോയ ആഭ്യന്തരമന്ത്രി നരോത്തം മിശ്രയെയാണ് വ്യോമസേന രക്ഷപ്പെടുത്തിയത്. ദതിയ ജില്ലയില്‍ ദുരന്ത നിവാരണ സംഘത്തിന്റെ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ഒരുവീടിന്റെ ടെറസില്‍ കുടുങ്ങിയ ഒമ്പത് കുടുംബാംഗങ്ങളെ മിശ്ര കണ്ടത്. തുടര്‍ന്ന് കനത്ത ഒഴുക്കും കാറ്റും അവഗണിച്ചു മിശ്രയും സംഘവും അവരുടെ അടുത്തേക്ക് എത്തുകയായിരുന്നു. ടെറസ് ഒഴികെ വീടിന്റെ മറ്റു ഭാഗങ്ങളെല്ലാം വെള്ളത്തിലായിരുന്നു. വീടിന് അടുത്തെത്തുന്നതിനു തൊട്ടുമുമ്പ് മരം ഒടിഞ്ഞ് ബോട്ടിനു മുകളിലേക്കു പതിച്ചു. തുടർന്ന് എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വന്നതോടെ മിശ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം നല്‍കി. അതിന്റെ അടിസ്ഥാനത്തിൽ വ്യോമസേനയുടെ ഹെലികോപ്ടര്‍ രംഗത്തെത്തി മന്ത്രിയെയും മറ്റുള്ളവരെയും രക്ഷപ്പെടുത്തുകയായിരുന്നു.
കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിയതിനു ശേഷമാണ് മന്ത്രിയെ എയര്‍ലിഫ്റ്റ് ചെയ്തത്. ഇതിന്റെ വിഡിയോ പുറത്തുവന്നത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറി. ഇവിടുത്തെ എംഎല്‍എയായ മിശ്രയാണ് ദുരുതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍ മന്ത്രിയുടെ പ്രചാരണതന്ത്രമാണിതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മന്ത്രിയുടെ സ്‌പൈഡര്‍മാന്‍ കളി പാളിയിരുന്നെങ്കില്‍ ഒപ്പമുണ്ടായിരുന്നവരും അപകടത്തില്‍ ആകുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപേന്ദ്ര ഗുപ്ത ആരോപിച്ചു.


