ന്യൂഡൽഹി : കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളിയായ മുന്‍വൈദികന്‍ റോബിന്‍ വടക്കുംചേരിയും സുപ്രീംകോടതിയെ സമീപിച്ചു. കുറ്റവാളിയെ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ഹര്‍ജി നല്‍കിയിരുന്നു. രണ്ട് ഹര്‍ജികളും തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
കേസില്‍ 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷക്കപ്പെട്ട് ജയിലില്‍ കഴിയുന്ന റോബിന്‍ വടക്കുംചേരിക്ക് വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്നും ഹര്‍ജികളില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് റോബിന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ലൈംഗിക പീഡനക്കേസുകളില്‍ ഒത്തുതീര്‍പ്പുകളോ അയഞ്ഞ സമീപനമോ സ്വീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതിയുടെ നടപടി.2017 ഫെബ്രുവരി 27 നാണ് കൊട്ടിയൂർ പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. വിദേശയാത്രയ്ക്കായി കൊച്ചിയിലേക്കു പോകും വഴി പുതുക്കാടു വച്ചായിരുന്നു അറസ്റ്റ്. പത്തോളം പേരെയും കേസിൽ പ്രതിചേർത്തു. എന്നാൽ റോബിൻ ഒഴികെയുള്ളവരെ കോടതി വിട്ടയച്ചു. കേസിൽ പ്രതി ചേർക്കപ്പെട്ട സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെ സുപ്രീംകോടതിതന്നെ കേസിൽനിന്ന് ഒഴിവാക്കി.
പോക്സോ നിയമം നടപ്പിലാക്കിയ ശേഷം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ കേസുകളിലൊന്നായിരുന്നു കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ച സംഭവം. അന്ന് പ്ലസ് ടു വിദ്യാർഥിനിയായിരുന്നു കുട്ടി. മൂന്നു വകുപ്പുകളിലായി 60 വർഷം കഠിന തടവാണ് റോബിനു ലഭിച്ചത്. ഒന്നിച്ച് 20 വർഷം തടവ് അനുഭവിക്കണം എന്നായിരുന്നു തലശ്ശേരി പോക്സോ കോടതിയുടെ വിധി.


