Hot Posts

6/recent/ticker-posts

മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണം : പി സി ജോർജ്

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


കോട്ടയം: ജനാധിപത്യ സംവിധാനത്തിൽ ഭരണാധികാരികളുടെ തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷത്തിനുണ്ടെന്നും ആ കടമ നിർവഹിക്കുന്ന പൊതു പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി വേട്ടയാടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം വിലപ്പോവില്ല. ഇതിന് മുൻപ് ഒരു ഗവൺമെന്റും ഭരണാധികാരികൾക്കെതിരെ ആരോപണം ഉന്നയിച്ചവരുടെ വായടപ്പിക്കാൻ ശ്രമിക്കുകയോ കള്ളക്കേസ് എടുക്കുകയോ ചെയ്തിട്ടില്ല.



കഴിഞ്ഞ യുഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് ശക്തമായ ആരോപണങ്ങൾ ഞാൻ തന്നെ ഉന്നയിച്ചതിന്റെ പേരിൽ മൂന്ന് മന്ത്രിമാർ രാജിവെക്കേണ്ടി വന്നു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയേണ്ടിവന്നു. ഇക്കാര്യത്തിലൊന്നും എനിക്കെതിരെ ഒരു നടപടി സ്വീകരിക്കുവാനും ആർക്കും കഴിഞ്ഞില്ല.ഭരണാധികാരികളെ കുറ്റപ്പെടുത്തുമ്പോൾ നമ്മുടെ മനസ്സാക്ഷി നീതിയുടെ ഭാഗത്തായിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട് പി സി ജോർജ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും,ഭാര്യയും,മകളും ഏത് അർത്ഥത്തിൽ നോക്കിയാലും കുറ്റക്കാരാണെന്ന് കണ്ടെത്താൻ കഴിയും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ ഇല്ലെങ്കിൽ പോലും 20 വർഷം മാത്രം എംഎൽഎ ആയിരുന്ന പിണറായി വിജയന്റെ ഇപ്പോഴത്തെ സാമ്പത്തിക നില എങ്ങനെയെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ സ്വപ്ന സുരേഷ് പറഞ്ഞ സ്വർണ്ണക്കള്ളക്കടത്ത് ഇടപാടിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് ബോധ്യമാകുമെന്നും പി സി ജോർജ് പറഞ്ഞു.

മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ജുഡീഷ്യൽ അന്വേഷണത്തെ നേരിടാൻ പിണറായി വിജയൻ തയ്യാറാകണം. അതിന് പകരം ആരോപണം  ഉന്നയിക്കുന്നവർക്കെതിരെ നിസ്സാരമായ ആരോപണങ്ങൾ ഉന്നയിച്ച് ആരോപണങ്ങൾക്ക് തടയിടാം എന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണ്. ഞാൻ നടത്തി എന്ന് പറയുന്ന ഗൂഢാലോചനയും, മുഖ്യമന്ത്രി നടത്തിയ സ്വർണ്ണ കള്ളക്കടത്തും ഒരേ തട്ടിൽ കാണാനുള്ള ശ്രമം അപലപനീയമാണെന്നും പി സി ആരോപിയ്ക്കുന്നു.

സംസ്ഥാനം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതിക്കാരനും കൊള്ളക്കാരനുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം വൈദ്യുതി മന്ത്രി ആയിരുന്നപ്പോഴുള്ള ലാവ്‌ലിൻ കേസ് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മുഖ്യമന്ത്രി നടത്തിയിട്ടുള്ള വഴിവിട്ട കച്ചവടങ്ങളുടെയും അഴിമതികളുടെയും ഇടനിലക്കാരനായി പ്രവർത്തിച്ച ആളാണ് എം. ശിവശങ്കർ.മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ശിവശങ്കറിലൂടെയാണ് സ്വർണ്ണകള്ളക്കടത്തിന് മുഖ്യമന്ത്രി നേതൃത്വം നൽകിയത്. ഇരുപ്പത്തിരണ്ടാമത്തെ പ്രാവശ്യം ആണ് സ്വർണകള്ളക്കടത്ത് കസ്റ്റംസ് പിടിക്കുന്നത്.

സ്വപ്ന നൽകിയിട്ടുള്ള 164-സ്റ്റേറ്റ്മെന്റാണ് മുഖ്യമന്ത്രിയെ വിറളി പിടിപ്പിച്ചിരിക്കുന്നത്. അപ്പോൾ അതിനുള്ളിൽ മുഖ്യമന്ത്രി ഭയക്കുന്ന കാര്യങ്ങൾ ഉണ്ട് എന്ന് വ്യക്തം. ആ സ്റ്റേറ്റ്മെന്റ്  പരിശോധനക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എടുത്തിട്ടുണ്ട്.അതുപ്രകാരം കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ  ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ചെയ്തികൾക്കെതിരെ കേരള ഗവർണർക്ക് പരാതി സമർപ്പിക്കുമെന്നും കേരള ഗവർണറിലൂടെ ഇന്ത്യൻ പ്രസിഡന്റിനും പരാതി സമർപ്പിക്കുമെന്നും പിസി ജോർജ്ജ് കൂട്ടിച്ചേർത്തു.
Reactions