പാലാ: കരൂർ പഞ്ചായത്തിലെ കൂവയ്ക്കൽ മലയിൽ കരിങ്കൽ ക്വാറിക്ക് ലൈസൻസ് നൽകിയതിനെതിരെ വലവൂരിൽ സർവ്വകക്ഷി പ്രതിഷേധം നടന്നു. ജനവാസ മേഖലയായ കൂവയ്ക്കൽ മലയിൽ നിന്നും ഒരു ലോഡ് കരിങ്കല്ല് പോലും പൊട്ടിക്കാൻ അനുവദിക്കില്ല എന്ന കാര്യത്തിൽ ജനങ്ങളും ജന നേതാക്കളും ഒറ്റക്കെട്ടായി ഒന്നിച്ചാണ് പ്രതിഷേധത്തിനിറങ്ങിയത്.
കരൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും യോഗത്തിൽ ജനങ്ങളോടൊപ്പമാണെന്നു പ്രഖ്യാപിച്ചു. ജനവിരുദ്ധ പാറമട ഈ നാട്ടിൽ നിന്നും കെട്ടു കെട്ടിക്കാനുള്ള ഈ ജനകീയ മുന്നേറ്റത്തിന് ജില്ലാ പഞ്ചായത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നൂ എന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും സർവ്വകക്ഷി പൊതുയോഗം ഉദ്‌ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മലാ ജിമ്മി പറഞ്ഞു.
പഞ്ചായത്തിന്റെ ഒരു പിന്തുണയും പാറമടയ്ക്കില്ലെന്നും പൊതുജനങ്ങളുടെ ജീവിതത്തിനു ഭംഗമുണ്ടാക്കുന്ന പാറമട ലോബിയെ ഈ പഞ്ചായത്തിൽ അനുവദിക്കുകയില്ലായെന്നും കരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജു ബിജു പറഞ്ഞു. പാറമട ഖനനത്തിന് അനുമതി നൽകിയത് ഭരണസമിതിയോട് ആലോചിക്കാതെ പഞ്ചായത്ത് സെക്രട്ടറിയാണെന്ന് പ്രസിഡണ്ട് വിശദീകരിച്ചു.
കരൂർ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ബെന്നി മുണ്ടന്താനത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫിലിഫ് കുഴികുളം, കരൂർ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജു ബിജു, ബിനീഷ് ചൂണ്ടച്ചേരി (ബിജെപി), ശ്രീരാഗം രാമചന്ദ്രൻ (കോൺഗ്രസ്), സജി മാപ്പിലയിൽ (സിപിഐ), കുഞ്ഞുമോൻ മാടപ്പാട്ട് (കേ.കോൺ (എം), ജോർജ് ജോസഫ്, രാമചന്ദ്രൻ അള്ളുംപുറം, സിബി കട്ടകത്ത്, ജോയി കളരിക്കൽ, പഞ്ചായത്ത് മെമ്പർമാരായ വത്സമ്മ തങ്കച്ചൻ, സീനാ ജോൺ, ആനിയമ്മജോസ്, ഗിരിജാ ജയൻ, പ്രേമാ, സാജു വെട്ടത്തേട്ട്, ലിൻഡൻ ജോസ്, ഡെന്നീസ് കുറ്റിയാങ്കൽ, ജോപ്പി തച്ചുകുന്നേൽ, ജോസുകുട്ടി ഉണ്ടമാക്കിൽ, പ്രകാശ് കൂവയ്ക്കൽ, സന്തോഷ് കാഞ്ഞിരപ്പറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.







