കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരെ സ്വർണ്ണകടത്ത് പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളുടെ നിജസ്ഥിതി തെളിയിക്കപ്പെടാൻ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ ഇരട്ടചങ്കുള്ള ആൾക്ക് ചങ്കുറപ്പുണ്ടോ എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വെല്ലുവിളിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ എല്ലാത്തരം കേസിലും പ്രതിയായ സ്ത്രീയെ സിപിഎം മുന്നിൽ നിർത്തി പരിശുദ്ധയായി അവതരിപ്പിച്ച് ആരോപണമുന്നയിച്ചപ്പോൾ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട പിണറായി വിജയന് അനുകൂലമായി അതെ സ്ത്രീ തന്നെ സാക്ഷി പറഞ്ഞിരിക്കുന്നത് കേരളത്തിലെ പൊതുസമൂഹം നന്നായി വീക്ഷിക്കുന്നുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എകെജി സെന്ററിൽ പടക്കമെറിയിൽ നാടകം നടത്തിയതിനുശേഷം കേരളത്തിൽ കോൺഗ്രസ് ഓഫീസുകളും, യുഡിഎഫ് നേതാക്കളെയും പോലീസിന്റെ സാന്നിധ്യത്തിൽ കയ്യേറ്റം ചെയ്ത് മുന്നോട്ടുപോകുന്ന സിപിഎം - പോലീസ് അവിഹിത കൂട്ടുകെട്ടിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. മാണി സി കാപ്പൻ എംഎൽഎ, മുൻ എംപി പി സി തോമസ്, മുൻ എംപി ജോയി എബ്രഹാം, യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, പി എ സലിം, ടോമി കല്ലാനി, ജോഷി ഫിലിപ്പ്, മോഹൻ കെ.നായർ ,അസീസ് ബഡായി, സലിം പി മാത്യു, കുഞ്ഞ് ഇല്ലം പള്ളിൽ, ടി സി അരുൺ, തമ്പി ചന്ദ്രൻ, ടോമി വേദഗിരി, കേറ്റി ജോസഫ്, ജി ഗോപകുമാർ, വി ജെ ലാലി, പ്രിൻസ് ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.







