Hot Posts

6/recent/ticker-posts

രാജീവ് ഗാന്ധി ബയോടെക്‌നോളജിയുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കണം: ജോസ്‌ കെ മാണി


പാലാ: കേന്ദ്രസര്‍ക്കാരിന്റെ ബയോടെക്‌നോളജിവകുപ്പിന് കീഴില്‍ പാലായില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കണമെന്ന് ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. 



ഇത് സംബന്ധിച്ച് ആര്‍.സി.സി.ബി ഡയറക്ടറുമായും, ചീഫ് കണ്‍ട്രോളറുമായും ജോസ് കെ മാണി എംപി ചര്‍ച്ച നടത്തി. നിലവില്‍ സെന്ററിന്റെ പ്രവര്‍ത്തനം 12 മണിക്കൂറാണ്. മുഴുവന്‍ സമയം പ്രവര്‍ത്തിച്ചാല്‍ രാത്രികാലങ്ങളില്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് വലിയ ആശ്വസകരമാവും. സെന്ററിന്റെ പ്രവര്‍ത്തനം മുഴുവന്‍ സമയമാക്കണമെന്ന് നിരവധിയാളുകള്‍ ആവശ്യപ്പെട്ടിരുന്നതായും എംപി പറഞ്ഞു.



കേരളത്തില്‍ തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തെ ആദ്യത്തെ സെന്ററാണ് പാലാ താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് സ്ഥാപിതമാകുന്നത്. രോഗനിര്‍ണ്ണയത്തില്‍ ഏറെ പ്രധാനപ്പെട്ട ക്ലിനിക്കല്‍ പരിധോനകള്‍ ഏറ്റവും ആധുനിക നിലവാരത്തില്‍ സാധാരണ ജനങ്ങള്‍ക്ക് നിലവില്‍ പാലായില്‍ ലഭ്യമാകുന്നുണ്ട്. 


കേരളത്തില്‍ ആരോഗ്യസുരക്ഷ നേരിടുന്ന വലിയ വെല്ലുവിളിയാണ് ആധുനിക ക്ലിനിക്കല്‍ പരിശോധനകള്‍ സാധാരണ ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ കൃത്യസമയത്ത് ലഭ്യമാക്കാന്‍ കഴിയുന്ന മെഡിക്കല്‍ ലബോറട്ടറി സര്‍വ്വീസുകളുടെ അഭാവം. ആരോഗ്യ സുരക്ഷാ രംഗത്ത്  സുപ്രധാന ചുവടുവയ്പ്പായിരുന്നു കേന്ദ്രപദ്ധതിയിലുളള ആധുനിക രോഗ നിര്‍ണയ കേന്ദ്രം. 

ഗവണ്‍മെന്റ് നിര്‍ദേശിച്ചിരിക്കുന്ന കുറഞ്ഞ ചിലവില്‍ തൈറോയിഡ് ഹോര്‍മോണുകള്‍, ക്യാന്‍സര്‍ മാര്‍ക്കേഴ്‌സ്, ഇമ്മ്യൂണിറ്റി ടെസ്റ്റുകള്‍ തുടങ്ങി 450 ഓളം രോഗനിര്‍ണ്ണയ സൗകര്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.  

ഗുണനിലവാരത്തോടും കൃത്യതയോടും സമയനിഷ്ഠയോടും കൂടി മിതമായ നിരക്കില്‍ സാധാരണ ജനങ്ങള്‍ക്ക് രോഗനിര്‍ണ്ണയ സൗകര്യം ലഭ്യമായതോടെ ആരോഗ്യ സുരക്ഷരംഗത്ത് കോട്ടയം ജില്ലയില്‍ മാതൃകാപരമായ സേവനം പ്രദാനം ചെയ്യുന്നതിന് പാലായിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്ക് കഴിയുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

Reactions